
പത്തൊമ്പത് വർഷമായി മുങ്ങിനടന്ന പ്രതിയെ പെരുനാട് പോലീസ് പിടികൂടി
ഒരാളുടെ തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ 19 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി പിടികൂടി പോലീസ്. മലയാലപ്പുഴ ഏറം പൊതീപ്പാട് പുത്തൻപുരയിൽ രാജീവ്(50 ) ആണ് പ്രത്യേകഅന്വേഷണസംഘത്തിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ, തടിപ്പണിയും മറ്റുമായി കഴിഞ്ഞുകൂടിയ പ്രതിയെ കൂനംകരയിൽ നിന്നും വെള്ളിയാഴ്ച കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇടുക്കി കാളിയാർ സ്വദേശിയായ ഇയാൾക്കെതിരെ കാളിയാർ പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ അബ്കാരി കേസും നിലവിലുണ്ട്. മണക്കയത്തിന ടുത്തുവച്ച് ഒരാളുമായി വഴക്ക് കൂടുകയും, തുടർന്ന് അയാളെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചശേഷം മുങ്ങുകയായിരുന്നു. 2006 ലാണ് സംഭവം, ഇതിന് പെരുനാട് പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ പ്രതിയെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന്, കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. 2008 ൽ കേസ് എൽ പി ലിസ്റ്റിൽ ഉൾപ്പെടുത്തിയ കോടതി, പ്രതിക്കെതിരെ എൽ പി വാറന്റ് പുറപ്പെടുവിപ്പിക്കുകയായിരുന്നു. പോലീസ് ഇൻസ്പെക്ടർ ജി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രതിയെ പിടികൂടിയത്.അന്വേഷണസംഘത്തിൽ എസ് ഐമാരായ അലോഷ്യസ്, രവീന്ദ്രൻ, എസ് സി പി ഓമാരായ ഷിന്റോ,വിജീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.



