
ഇടമുറിയിലെ പേപ്പട്ടി ശല്യംഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു
റാന്നി ഇടമുറി തോമ്പിക്കണ്ടം മേഖലയിലെ പേപ്പട്ടി ശല്യം ഒഴിവാക്കാന്‍ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ തോമ്പിക്കണ്ടം ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.പട്ടിയെ പേടിച്ച് കൈയ്യില്‍ വടിയുമായിട്ടാണ് നാട്ടുകാരുടെ ഇപ്പോഴത്തെ സഞ്ചാരം.നാട്ടുകാരുടെ ആശങ്ക പരിഹരിക്കാന്‍ പഞ്ചായത്ത് ഇടപെടാതിരിക്കുന്നത് ശരിയല്ല.രണ്ടാഴ്ച മുമ്പ് നാട്ടുകാരുടെ നേതൃത്വത്തില്‍ പേ ലക്ഷണം കാട്ടിയ ഒരു പട്ടിയെ തല്ലി കൊന്നിരുന്നു.മറ്റൊന്നിനെ വാര്‍ഡംഗത്തിന്‍റെ നേതൃത്വത്തില്‍ വെടിവെച്ചും കൊന്നിരുന്നു.ഇത് മേഖലയില്‍ അലഞ്ഞു തിരിയുന്ന മറ്റ് തെരുവു പട്ടികളെ ആക്രമിച്ചതായിട്ടാണ് കരുതുന്നത്.ഇപ്പോള്‍ ഒന്നില്‍ കൂടുതല്‍ പട്ടികള്‍ വായില്‍ നിന്നും ശ്രവം ഒലിപ്പിച്ച് പ്രദേശത്തുകൂടി അലയുന്നുണ്ട്.പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും അവര്‍ നിസംഗത പ്രകടിപ്പിക്കുകയാണ്.പേപിടിച്ച പട്ടികളെ പിടികൂടാനുള്ള സംവിധാനമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.സ്കൂള്‍ കുട്ടികളെ സ്കൂളിലേക്കയക്കാന്‍ ഭയമാണ്.പ്രദേശത്തുകൂടി അലഞ്ഞു തിരിയുന്ന പട്ടികളെ പിടികൂടാനും പേവിഷം ഏറ്റതായി സംശയിക്കുന്ന പട്ടികളെ കൊന്നൊടുക്കുവാനും അധികൃതര്‍ ഇടപെടണമെന്ന് ബ്രാഞ്ച് ആവശ്യപ്പെട്ടു.



