
റാന്നി നിവാസിയുടെ ക്രയിൻ മോഷ്ടിച്ചകേസിലെ പ്രതിയെ ഉടനടി പിടികൂടി പത്തനംതിട്ട പോലീസ്
റാന്നി നിവാസിയുടെ ക്രയിൻ മോഷ്ടാവിനെ ഊർജ്ജിതമായഅന്വേഷണത്തിലൂടെ മണിക്കൂറുകൾക്കുള്ളിൽ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് ചൂരപ്പറമ്പിൽ വീട്ടിൽ ബാലസുബ്രഹ്മണ്യം (22) ആണ് പോലീസിൻ്റ പിടിയിലായത്. റാന്നി കരികുളം മേലെക്കൂറ്റ് ജിതിൻ ജോസിന്റ ഉടമസ്ഥതയിൽ പത്തനംതിട്ട വെട്ടിപ്പുറം ജംഗ്ഷനിലുള്ള മൈ ക്രെയിൻ സ്ഥാപനത്തിലെ ടാറ്റാ പിക്കപ്പ് ക്രെയിൻമോഷ്ടിക്കപെടുകയായിരുന്നു. മേലെവെട്ടിപ്രം റോഡ് വക്കിലാണ് ഡ്രൈവർ സുമേഷ് ക്രൈയിൻപാർക്ക് ചെയ്തിരുന്നത്. എട്ടിന് വൈകിട്ട് ആറിന് ശേഷം ക്രെയിൻ കാണാനില്ലായിരുന്നു. വാഹനത്തിന്റെ ടൂൾസ് ഉൾപ്പെടെ 14,30,000 രൂപയുടെ നഷ്ടമാണുണ്ടായത്. തുടർന്ന് ഇദ്ദേഹത്തിന്റെ പിതാവ് പഴവങ്ങാടി കരികുളം മുക്കാലുമൺ മേലെക്കൂറ്റ് ജോസ് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി ഞായർ വൈകിട്ട് പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ച പോലീസ് ഊർജ്ജിതമാക്കിയ തെരച്ചിലിനൊടുവിൽ മോഷ്ടാവിനെ ഉടനടി പിടികൂടി. കമ്പനിയിൽ എട്ടുമാസം മുമ്പ് ജോലിക്ക് നിന്ന ബാലസുബ്രഹ്മണ്യത്തെ, ക്രമക്കേട് നടത്തിയതിന്റെ പേരിൽ അന്ന് ഒഴിവാക്കിയിരുന്നു. ഇതിലുള്ള വിരോധം കാരണം വാഹനം ഇയാൾ മോഷ്ടിച്ചെടുക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇന്ന് പുലർച്ചെ നാലോടെ പുനലൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്, വാഹനവും കണ്ടെടുത്തു. സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.പ്രതിയെ കോടതിയിൽ ഹാജരാക്കി.



