
മുൻവിരോധത്താൽ യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തംതടവ്
മുൻ വിരോധം കാരണം യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. പള്ളിക്കൽ പഴകുളം ഐഫ മൻസിലിൽ ഷറഫുദ്ദീൻ(42) കൊല്ലപ്പെട്ട കേസിൽ പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഒന്നിന്റേതാണ് വിധി. പള്ളിക്കൽ പഴകുളം പടിഞ്ഞാറ് തടത്തിവിള കിഴക്കേതിൽ വീട്ടിൽ സജീവ് (42), പള്ളിക്കൽ പഴകുളം പടിഞ്ഞാറ് സംസം വില്ലയിൽ നജീബ് (49) എന്നിവരെയാണ് ജഡ്ജി ജിപി ജയകൃഷ്ണൻ ശിക്ഷിച്ചത്. കൊലപാതകത്തിന് ഇരുവർക്കും ജീവപര്യന്തം തടവും 2 ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴത്തുക കൊല്ലപ്പെട്ടയാളുടെ ഭാര്യക്കും രണ്ടു മക്കൾക്കും നൽകണം. പിഴ അടയ്ക്കാതിരുന്നാൽ വസ്തുക്കളിൽ നിന്ന് പിടിച്ചെടുത്ത് ഈടാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും കോടതി വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഹരിശങ്കർ പ്രസാദ് ഹാജരായി. കോടതി നടപടികളിൽ എ എസ് ഐ ആൻസി സഹായിയായി.
അടൂർ പോലീസ് 2019 മേയ് 26 ന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. മുൻവിരോധം കാരണം തലേന്ന് രാത്രി 10 മണിക്ക് പഴകുളം മുസ്ലിം പള്ളിക്ക് സമീപം പള്ളിവക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബേക്കറിക്ക് മുൻപിൽ റോഡ് വക്കിൽ വെച്ചാണ് പ്രതികൾ യുവാവിനെ ആക്രമിച്ചത്. കൊല്ലപ്പെട്ട ഷറഫുദ്ദീന്റെ ബന്ധുവിനെ രണ്ടാം പ്രതി മർദ്ദിച്ചതിനെപ്പറ്റി ചോദ്യം ചെയ്തതാണ് ആക്രമണകാരണം. ഷറഫുദ്ദീനുമായി പ്രതികൾ വാക്കേറ്റത്തിലേർപ്പെടുകയും, ഒന്നാം പ്രതി കൈകൾ ചേർത്ത് ബലമായി കൂട്ടിപ്പിടിച്ച് നിർത്തുകയും, രണ്ടാംപ്രതി ഇരുമ്പ് പാളി കൊണ്ട് നിർമ്മിച്ച ബേക്കറിയുടെ ബോർഡ് കൊണ്ട് ഷറഫുദ്ദീന്റെ തലയ്ക്കുപിന്നിൽ അടിച്ചുപരിക്കേൽപ്പിക്കുകയുമാ
യിരുന്നു. ആളുകൾ ചേർന്ന് ഉടനടി അടൂരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കിന്റെ കാഠിന്യത്താൽ യുവാവ് മരണപ്പെട്ടു.
അന്നത്തെ അടൂർ എസ് ഐ ആർ ശ്രീകുമാറാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പോലീസ് ഇൻസ്പെക്ടർ ആയിരുന്ന സുധിലാൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയും മറ്റു നടപടികൾ കൈക്കൊള്ളുകയും ചെയ്തു. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ അടൂർ പോലീസ് ഇൻസ്പെക്ടർ യു ബിജു ആയിരുന്നു.



