
അനധികൃത പച്ചമണ്ണ് ഖനനം : 3 ടിപ്പറുകളും ഒരു മണ്ണുമാന്തി യന്ത്രവും പോലീസ് പിടിച്ചെടുത്തു
അനധികൃതമായി പച്ചമണ്ണ് ഖനനം ചെയ്ത് കടത്താൻ ശ്രമിച്ചതിന് മൂന്ന് ടിപ്പറുകളും ഒരു മണ്ണ് മാന്തിയന്ത്രവും കീഴ്വായ്പൂർ പോലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ രണ്ടരയോടെ നൈറ്റ് പട്രോൾ സംഘമാണ് ഇവ പിടിച്ചെടുത്തത്. കുന്നന്താനം പൂച്ചവാൽ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്നുമാണ് നിയമപ്രകാരമുള്ള പാസ്സോ അനുമതി പത്രമോ ഒന്നുമില്ലാതെ പച്ചമണ്ണ് ഖനനം ചെയ്ത് കടത്താൻ ശ്രമിച്ചത്.
പട്രോളിംഗിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തുമ്പോൾ ടിപ്പർ ലോറികളിൽ മണ്ണ് നിറയ്ക്കുന്നത് കണ്ട്, എസ് ഐ പി പി മനോജ് കുമാറിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. കുന്നന്താനം പ്ലാത്താനത്ത് വീട്ടിൽ പ്രജോഷിന്റെ ഉടമസ്ഥതയിലുള്ള ജെ സി ബി ഉപയോഗിച്ച്, കുന്നന്താനം പുതുപ്പറമ്പിൽ വീട്ടിൽ ശ്രീനിവാസിന്റെ ടിപ്പറിലും സേതു ശ്രീനിയുടെ ടിപ്പറിലും തിരുവനന്തപുരം നേമം സ്വദേശി ഹരികൃഷ്ണന്റെ ഉടമസ്ഥതയിലുമുള്ള ടിപ്പറിലുമാണ് പച്ചമണ്ണ് കയറ്റിയതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. തുടർന്ന് വാഹനങ്ങൾ പിടിച്ചെടുത്തു, സ്റ്റേഷനിലെത്തിച്ച ശേഷം നിയമനടപടികൾ സ്വീകരിച്ചു. കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നിർദ്ദേശപ്രകാരം, എസ് ഐ പി പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്തത്. എസ് സിപിഓ മാരായ ശരത്ത്, പ്രദീപ്കുമാർ, സിപിഓരായ അരുൺ, വിഷ്ണു എന്നിവരായിരുന്നു പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. തിരുവല്ല ഡി വൈ എസ് പി മുഖേന തിരുവല്ല ജെ എഫ് എം കോടതി മുമ്പാകെ ഹാജരാക്കും



