
സമ്മാനമായി കിട്ടിയ സൈക്കിൾ നഷ്ടമായി, പതിമൂന്നുകാരന് ഉടനടി കണ്ടെത്തിനൽകി പന്തളം പോലീസ്
എട്ടാം ക്ലാസ്സുകാരനും പടുകോട്ടക്കൽ സ്വദേശിയുമായ കെ എ ആദിനാഥിന്റെ ജീവനായിരുന്നു ആ സൈക്കിൾ, അത് നഷ്ടമായത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അവന്. എങ്ങനെയെങ്കിലും കണ്ടെത്തി നൽകണമെന്ന് അച്ഛനോടാവശ്യപ്പെട്ട് സങ്കടം സഹിക്കവയ്യാതെ എങ്ങലടിച്ചു കരയുന്ന മകനെ കണ്ട് മനസ്സമാധാനം നഷ്ടപ്പെട്ട പിതാവ് പ്രതീക്ഷയോടെ 27 ന് ഉച്ചയ്ക്ക് ശേഷം പന്തളം പോലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്നു. ക്രെച്ചസ് ഊന്നിവരുന്ന അച്ഛനെയും 13 കാരനായ മകനെയും സ്വീകരിച്ചിരുത്തിയ പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. അയാളുടെ ശാരീരിക അവശതകൾ കണ്ടറിഞ്ഞ ഒരു സുമനസ്സ് കുട്ടിക്ക് സമ്മാനിച്ചതാണ് ആ സൈക്കിൾ.
അത് കാണാനില്ലെന്നും എങ്ങനെയെങ്കിലും തന്റെ മകന് കണ്ടെത്തി തിരിച്ചുനൽകണമെന്നും പിതാവ് പോലീസ് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ അപേക്ഷിച്ചു. അതീവസങ്കടാവസ്ഥയിലാണ് കുട്ടിയെന്നു മുഖഭാവത്തിൽ നിന്നും പോലീസിന് വ്യക്തമായിരുന്നു. ഒരു സുപ്രധാന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുനിന്ന പോലീസ് ഇൻസ്പെക്ടർ, എത്രയും വേഗം തന്നെ സൈക്കിൾ കണ്ടെത്തി നൽകാമെന്ന് സമാധാനിപ്പിച്ചും ഉറപ്പുനൽകിയും ഇരുവരെയും പറഞ്ഞയച്ചു. തുടർന്ന് എസ് ഐ അനീഷ് എബ്രഹാം, എസ് സി പി ഓ എസ് അൻവർഷാ എന്നിവരെ പരാതി അന്വേഷിച്ച് സൈക്കിൾ കണ്ടെത്തുന്നതിനുള്ള ചുമതല ഏൽപ്പിച്ചു. മറ്റ് കേസുകളുടെ അന്വേഷണത്തിന്റെ തിരക്കുകൾക്കിടയിലും കുട്ടിയുടെ വീടിന്റെ പരിസരങ്ങളിൽ ഉള്ള സിസിടിവി ദൃശ്യങ്ങളും മറ്റും പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചു. സൈക്കിൾ മോഷണം ശീലമാക്കിയ പ്രതികളെപ്പറ്റിയും വിശദമായി അന്വേഷിച്ചു.
പലരെയും കണ്ട് നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിൽ, സൈക്കിൾ എടുത്തു കൊണ്ടുപോയതും ഒരു കൗമാരക്കാ
രനാണെന്ന് വ്യക്തമായി. ഈ കുട്ടിയുടെ വീടിനടുത്തുനിന്നും നാല് കിലോമീറ്ററോളം അകലെ നിന്നും ഇന്നലെ രാത്രി എട്ടോടെ സൈക്കിൾ കണ്ടെത്തി. ഇവിടേക്ക് കുട്ടിയെയും പിതാവിനെയും വിളിച്ചുവരുത്തി തിരിച്ചറിഞ്ഞശേഷം സൈക്കിൾ പോലീസ് കൈമാറി. അവന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു അപ്പോൾ. മണിക്കൂറുകൾക്കുള്ളിൽ സൈക്കിൾ കണ്ടെത്തി ഏൽപ്പിച്ച പന്തളം പോലീസിനോട് അവനും പിതാവും ഹൃദയം നിറഞ്ഞ നന്ദി പറയുമ്പോൾ ഇരുവരുടെയും കണ്ണുകളിൽ നിന്നും ആനന്ദാശ്രുകൾ പൊഴിയുന്നുണ്ടായിരുന്നു. തന്നിൽ നിന്നും കുറെ മണിക്കൂറുകൾ അകന്നുപോയ പ്രിയപ്പെട്ട സൈക്കിളിന് കെടുപാടുകൾ ഒന്നും സംഭവിപ്പിച്ചില്ല എന്നതും കുഞ്ഞു മനസ്സിന്റെ സന്തോഷമേറ്റി.
നാല് മാസത്തോളം മുമ്പ് മോഷ്ടിക്കപ്പെട്ട ഒരു കൗമാരക്കാരന്റെ സൈക്കിളും, മൂന്നാഴ്ച്ചമുമ്പ് മറ്റൊരു കുട്ടിക്ക് നഷ്ടപ്പെട്ട സൈക്കിളും ഇതേപോലെ ഊർജിതമായി നടത്തിയ അന്വേഷണത്തിൽ പന്തളം പോലീസ് കണ്ടെത്തി നൽകിയിരുന്നു



