News

നിരവധി മോഷണകേസുകളിൽ പ്രതിയെ ശാസ്ത്രീയ തെളിവുകളിലൂടെ കണ്ടെത്തി പോലീസ് പിടികൂടി

സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണകേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിയെ തിരുവല്ല പോലീസ് വിദഗ്ദ്ധമായി കുടുക്കി.
ഇടുക്കി മാങ്കുളം വിരിപ്പാറ എടാട്ട് വീട്ടിൽ എ ജെ തോമസ് (69) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം, തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ തന്ത്രപരമായി വലയിലാക്കിയത്. വെള്ളിയാഴ്ച രാത്രി മാങ്കുളത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
2022 ലും കഴിഞ്ഞവർഷവും തിരുവല്ല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് മോഷണ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. 2022 മേയ് എട്ടിന് പുലർച്ചെ നാല് മണിക്ക് ശേഷം തിരുവല്ല ചിലങ്ക ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന അതുൽ ജോൺ ഷാജിയുടെ ഉടമസ്ഥതയിലുള്ള മിഡാസ് ബ്യൂട്ടി മാർട്ടിൽ കയറി 24000 രൂപ മോഷ്ടിച്ചു.
തുടർന്ന് കഴിഞ്ഞവർഷം ജൂൺ 3 ന് രാത്രി 9.30 ന് ശേഷം സ്വകാര്യ ബസ് സ്റ്റാന്റിലെ കരീമിന്റെ ആൽഫ ഷോപ്പിംഗ് സെന്ററിൽ കയറി 1,40,000 രൂപയും ഇയാൾ കവർന്നു. മോഷണം നടന്ന സ്ഥലങ്ങളിൽ ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.സി സി ടി വി ദൃശ്യങ്ങളും മറ്റും പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു.
തുകലശ്ശേരി എൻ സി കരീമിന്റെ ഉടമസ്ഥതയിലുള്ള കടയുടെ ഷട്ടറിന്റെ താഴുകൾ തകർത്ത്‌ ഉള്ളിൽ കടന്ന പ്രതി, അലമാരയുടെ വലിപ്പിൽ സൂക്ഷിച്ച 91000 രൂപയും, ക്യാഷ് കൌണ്ടറിനടിയിൽ കുടത്തിൽ വച്ച 49000 രൂപയും ഉൾപ്പെടെ ആകെ 1,40,000 രൂപ മോഷ്ടിച്ച് കടക്കുകയായിരുന്നു. ആദ്യത്തെ കേസിൽ മോഷ്ടാവിനെ കണ്ടെത്താനാവാതെ അന്വേഷണം താത്കാലികമായി പോലീസ് നിർത്തിവച്ചിരുന്നു.
പിന്നീട്, ഈ കേസിൽ പ്രതിയിലേക്ക് എത്തുന്നതിനു സഹായകമാകുന്നവിധം ശാസ്ത്രീയ തെളിവുകൾ ലഭ്യമായതിനെതുടർന്ന്, ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പുനരന്വേഷണം പ്രത്യേകസംഘം ഏറ്റെടുത്തു നടത്തുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ ബി കെ സുനിൽ കൃഷ്ണൻ, എസ് ഐ അനൂപ് ചന്ദ്രൻ, എസ് സി പി ഓമാരായ അഖിലേഷ്, എം എസ് മനോജ്‌ കുമാർ, അൻവർഷ
സി പി ഓ അവിനാശ് വിനായകൻ എന്നിവരാണ് സംഘത്തിലെ അംഗങ്ങൾ. മോഷണം പതിവാക്കിയ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ അന്വേഷണം നടന്നുവരികയാണ്. അവിടങ്ങളിലേക്കെല്ലാം പ്രതിയുടെ അറസ്റ്റ് വിവരം തിരുവല്ല പോലീസ് കൈമാറിയിട്ടുണ്ട്.
പ്രത്യേകസംഘം നടത്തിയ ശാസ്ത്രീയഅന്വേഷണത്തിന്റെ ഫലമായി പ്രതിയെ തിരിച്ചറിഞ്ഞു കണ്ടെത്തുകയും, കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കഴിഞ്ഞവർഷത്തെ കേസിലും ഇയാൾ കുറ്റസമ്മതം നടത്തി. തുടർന്ന് ആ കേസിലും അറസ്റ്റ് രേഖപ്പെടുത്തി. കൂടാതെ, പ്രതി വിയ്യൂർ, മൂന്നാർ പോലീസ് സ്റ്റേഷനുകളിലും മറ്റും പ്രതിയായിട്ടുണ്ട് എന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page