
കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി യുവതിയെ അപമാനിച്ച കേസിൽ അറസ്റ്റിൽ
യുവതിയെ കയറിപ്പിടിച്ച് അപമാനിച്ച കേസിൽ, കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽപെട്ടയാളെ അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്. കടപ്ര മാന്നാർ കോട്ടയ്ക്കമാലി കോളനിയിൽ വാലുപറമ്പിൽ താഴ്ച്ചയിൽ വീട്ടിൽ മാർട്ടിൻ(51) ആണ് പിടിയിലായത്. കടപ്ര മാന്നാർ പരുമല സ്വദേശിനിയായ 29 കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ഏപ്രിൽ 7 ന് പകൽ 12ന് അസഭ്യം വിളിച്ചുകൊണ്ട് കയ്യിൽ കയറി പിടിക്കുകയായിരുന്നു. തടഞ്ഞപ്പോൾ വസ്ത്രം വലിച്ചു കീറി അപമാനിക്കുകയും ചെയ്തു എന്നതാണ് കേസ്.
യുവതി ഒമ്പതിന് സ്റ്റേഷനിലെത്തി വിവരം പറയുകയും, സി പി ഓ ശ്രീജ ഗോപിനാഥ്മൊഴിരേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ എസ് ഐ ഇ എസ് സതീഷ് കുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് 14ന് അന്വേഷണം എസ് ഐ കെ സുരേന്ദ്രൻ ഏറ്റെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഊർജ്ജിതമാക്കിയ തെരച്ചിലിൽ പ്രതിയെ വെള്ളിയാഴ്ച രാവിലെ 10ന് വീടിനു സമീപത്തു നിന്നും പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞശേഷം ഉച്ചയ്ക്ക് 12.30 ന് അറസ്റ്റ് രേഖപ്പെടുത്തി.പോലീസ് ഇൻസ്‌പെക്ടർ കെ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തിൽ സി പി ഓമാരായ സുദീപ്, അലോഖ്, അഖിൽ എന്നിവരാണ് ഉണ്ടായിരുന്നത്.
കൊലപാതകം, വധശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി പുളിക്കീഴ് പോലീസ് രജിസ്റ്റർ ചെയ്ത നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് മാർട്ടിൻ. മജീദ് എന്നു വിളിക്കുന്ന മുഹമ്മദ് റാവുത്തർ (60 )എന്നയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയതിന് 2023 ൽ ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. സ്ഥിരമായി ഇയാളുടെ ചായക്കട ഒഴിവാക്കി തൊട്ടുത്ത മറ്റൊരു കടയിൽ നിന്നും ചായ കുടിക്കുന്നതിലുള്ള വിരോധത്താൽ 2023 ഡിസംബർ 21 ന് രാത്രി 8.45 നും 9.15 നും ഇടയിലുള്ള സമയത്താണ് മജീദിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്. പരുമലയിലെ സ്വകാര്യ ആശുപത്രിയുടെ മുൻവശമുള്ള ഫെഡറൽ ബാങ്കിന്റെ എ ടി എമ്മിനോട് ചേർന്നു പ്രതി നടത്തുന്ന കടയുടെ സമീപത്തെ മറ്റൊരു കടയിൽ നിന്നും ചായ കുടിച്ചിരുന്നപ്പോഴായിരുന്നു ആക്രമണം. മജീദിന്റെ പോക്കറ്റിൽ കയ്യിട്ട് പണവും മറ്റും കവർന്നെടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിൽ പ്രകോപിതനായ ഇയാൾ തലയ്ക്കും നെഞ്ചത്തും പല തവണ ഇടിക്കുകയും, നിലത്തു വീണപ്പോൾ കൊല്ലണമെന്ന ഉദ്ദേശത്തോടെ ദേഹമാകെ പലപ്രാവശ്യം ചവിട്ടുകയും തൊഴിക്കുകയും,തലയ്ക്കും നെഞ്ചിനും ശക്തിയായി ഇടിക്കുകയുമായിരുന്നു. തലയ്ക്കുള്ളിൽ രക്തം കട്ട പിടിച്ച് ഗുരുതരാവസ്ഥയിലായ ഇദ്ദേഹം ശരീരത്തിന്റെ ഒരുവശം തളർന്നനിലയിൽ പരുമലയിലെ സ്വകാര്യ ആശുപത്രി ഐ സി യുവിൽ ചികിത്സയിൽ കഴിയവേ മരണത്തിനു കീഴടങ്ങി. പുളിക്കീഴ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽപ്പെട്ടയാളാണ് പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി



