
ക്രിമിനൽ കേസുകളിൽ പ്രതിയും നാട്ടുകാർക്ക് നിരന്തരം ഭീതി സൃഷ്ടിക്കുകയും ചെയ്ത 22 കാരനെ കാപ്പ പ്രകാരം കരുതൽ തടങ്കലിലടച്ചു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും നാട്ടുകാർക്ക് നിരന്തരം ഭീതി സൃഷ്ടിക്കുകയും ചെയ്ത യുവാവിനെ കാപ്പനിയമപ്രകാരം കൂടൽ പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലടച്ചു. കലഞ്ഞൂർ കഞ്ചോട് പുത്തൻ വീട്ടിൽ അനൂപി(22) നെയാണ് ഇന്നലെ വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. നിലവിൽ ഇയാൾ തിരുവനന്തപുരം സ്പെഷ്യൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. 76 കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം 2 പവൻ സ്വർണമാല പൊട്ടിച്ചു കടന്നതിന് കൂടൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഒടുവിൽ അറസ്റ്റിലായി ജയിലിലായത്. ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവ് ഇന്നലെ വെള്ളിയാഴ്ച കൂടൽ പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലെത്തി നടപ്പാക്കി.
ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെ ഈമാസം 17 ലെ ഉത്തരവ് പ്രകാരമാണ് ഇയാളെ കരുതൽ തടങ്കലിലാക്കിയത്. കാപ്പ നിയമം വകുപ്പ് 2(p)(iii) പ്രകാരം അറിയപ്പെടുന്ന റൗഡിയായ യുവാവിനെതിരെ കൂടൽ പോലീസ് ഇൻസ്‌പെക്ടർ വിശദമായ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. 2020 മുതൽ ഇയാൾക്കെതിരെ 8 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കരുതൽ തടങ്കൽ ഉത്തരവിനായി കഴിഞ്ഞ വർഷവും ഇയാൾക്കെതിരെ ശുപാർശ ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നുവെങ്കിലും ഉത്തരവായിരുന്നില്ല. ഇതിനുശേഷവും ഇയാൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ, രണ്ടാമതും റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നിർബാധം തുടർന്ന പ്രതി, ക്രിമിനൽ കുറ്റങ്ങളിലൂടെ പൊതുജനങ്ങൾക്ക് നിരന്തരം ഭീതി സൃഷ്ടിച്ചുകൊണ്ടിരുന്നു. അടിപിടി, വീട് കയറി ആക്രമണം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, സംഘം ചേർന്നുള്ള ആക്രമണം, കവർച്ച, സ്ത്രീകൾക്കെതിരായ ആക്രമണം, കഞ്ചാവ് കച്ചവടം തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ ചെയ്തുവരികയാണ് ഇയാൾ. പൊതുജനങ്ങളുടെ സമാധാന ജീവിതത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയുമായിരുന്നു.
ജില്ലാ കളക്ടറുടെ ഉത്തരവിനായി സമർപ്പിക്കപ്പെട്ട ശുപാർശയിൽ ആകെ 8 കേസുകളാണ് ഉൾപ്പെടുത്തിയത്. ഇതിൽ ഏഴും കോടതിയിൽ വിചാരണയിലിരിക്കുന്നവയാണ്, ഒരു കേസ് പോലീസിന്റെ അന്വേഷണത്തിലുള്ളതും. കൂടൽ പോലീസ് 2020 ൽ രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണമാണ് ഇയാളുടെ പേരിലുള്ള ആദ്യത്തെ ക്രിമിനൽ കേസ്. തുടർന്ന് ഏനാത്ത് കൂടൽ, അടൂർ, പുനലൂർ പോലീസ് സ്റ്റേഷനുകളിലെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടു. വീട്ടിൽ അതിക്രമിച്ചകയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഉപദ്രവിച്ചതിന് ഏനാത്ത് സ്റ്റേഷനിലും, കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വച്ചതിന് കൂടൽ സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത കേസുകൾ ഉൾപ്പെടുന്നു.
സ്കൂളിൽ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ഇളക്കിവെച്ച ഇരുമ്പ് ഗേറ്റും ഇരുമ്പ് സ്റ്റെയറും മോഷ്ടിച്ചതിനും, വീട്ടിൽ നിന്ന് റബ്ബർ ഷീറ്റ് അടിക്കുന്ന റോളർ മോഷ്ടിച്ചതിനും അടൂർ പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുണ്ട്. ബൈക്ക് മോഷ്ടിച്ചതിന് പുനലൂർ പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. വീട്ടിൽ അതിക്രമിച്ചകയറി വീട്ടമ്മയുടെ മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നതിന് കൂടൽ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞമാസം 76കാരിയെ ആക്രമിച്ച് 2 പവന്റെ മാല കവർന്നതിന് കൂടൽ പോലീസ് പിടികൂടി ജയിലിൽ അടച്ചു. ഈ കേസ്അന്വേഷണാവസ്ഥയിലാണുള്ളത്.പുനലൂരിലെ ബൈക്ക് മോഷണത്തിന് പിടിയിലായി ജയിലിൽ പ്രവേശിപ്പിക്കപ്പെട്ട അനൂപ്, പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് കുടലിൽ വയോധികയെ ആക്രമിച്ച് രണ്ടു പവന്റെ സ്വർണമാല കവർന്നത്. ഒരു വർഷത്തേക്ക് നല്ല നടപ്പിന് ബോണ്ടിന് വേണ്ടി ഇയാൾക്കെതിരായ റിപ്പോർട്ട് അടൂർ എസ്ഡിഎം കോടതിക്ക് 2022 ൽ കൂടൽ പോലീസ് സമർപ്പിച്ചിരുന്നു. അതിൽ ഇയാൾ ബോണ്ട് വെച്ചുവെങ്കിലും, വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ബോണ്ട് വ്യവസ്ഥകൾ ലഭിച്ചു. ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്ത് പൊതുജനങ്ങളിൽ ഭീതി സൃഷ്ടിച്ച്, പൊതുസമാധാനത്തിന് ഭീഷണിയായി മാറുമെന്നുകണ്ടാണ് കൂടൽ പോലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ശുപാർശ സമർപ്പിച്ചത്.കാപ്പ നിയമം വകുപ്പ് 15 അനുസരിച്ച് നടപടിക്കായി 2022 ൽ തിരുവനന്തപുരം റേഞ്ച് ഡി ഐ ജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന്, ഇയാൾക്ക് ശക്തമായ താക്കീത് നൽകിയതാണ്. എന്നാൽ വീണ്ടും യുവാവ് കുറ്റകൃത്യങ്ങൾ തുടരുകയായിരുന്നു. 2024 ൽ കാപ്പ 3 പ്രകാരം ശുപാർശ ജില്ലാ കളക്ടർക്ക് സമർപ്പിച്ചത് ഉത്തരവാകാഞ്ഞതിനാൽ പിന്നീട് 3(i) പ്രകാരം ഉത്തരവിനായി പുതിയ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. കരുതൽ തടങ്കൽ ഉത്തരവ് ഇന്നലെ കൂടൽ പോലീസ് നടപ്പിലാക്കി, പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. ഉത്തരവ് നടപ്പാക്കിയ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് സി പി ഓ അജേഷ്, സി പി ഓ ഹരി എന്നിവരാണ് ഉണ്ടായിരുന്നത്



