
വനിതാ പോലീസ് സ്റ്റേഷന്റെയും ജില്ലാ പോലീസ് കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററും മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു
ജില്ലയിലെ പോലീസിന് അഭിമാനമായി പുതുതായി നിർമിച്ച വനിതാ പോലീസ് സ്റ്റേഷന്റെയും , ജില്ലാ പോലീസ് കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററിന്റെയും ഉത്ഘാടനം നടന്നു. സംസ്ഥാനത്തെ മറ്റ് പോലീസ് നിർമിതികൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഇവയുടെയും ഉദ്ഘാടനം വീഡിയോ കോൺഫെറെൻസിങ്ങിലൂടെനിർവഹിച്ചു.കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് ഇരു കെട്ടിടങ്ങളുടെയും നിർമാണചുമതല. ജില്ലയിലെ ഏക വനിതാ പോലീസ് സ്റ്റേഷന്റെ അധികാരപരിധി ജില്ലമുഴുവനുമാണ്. 2020 ൽ രൂപീകൃതമായതുമുതൽ വാടകക്കെട്ടിടത്തിലാണ് ഇത് പ്രവർത്തിച്ചുവന്നത്. പ്രത്യേക ലോക്ക് അപ്പ് ഉൾപ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങളും പുതിയ പോലീസ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. സ്ത്രീകളുടെ പരാതികൾ, സ്ത്രീകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തുടങ്ങിയവ വേഗത്തിൽ കൈകാര്യം ചെയ്യാനും പരിഹാരം കാണാനും സാധിക്കും.
ഇതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷത വഹിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ സ്വാഗതം ആശംസിച്ചു. എം എൽ എ മാരായ കെ യു ജനീഷ് കുമാർ, അഡ്വ പ്രമോദ് നാരായൺ, മുനിസിപ്പൽ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് എബ്രഹാം, അഡിഷണൽ എസ് പി ആർ ബിനു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ കൃതജ്ഞത പറഞ്ഞു. ജില്ലയിലെ പോലീസിന്റെ സേവനം പൂർണാർത്ഥത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ വേണ്ടതെല്ലാം ചെയ്യുന്നതിന്റെ തെളിവാണ് പുതിയ കെട്ടിടങ്ങളെന്നും, ഇവ കൂടാതെ ജില്ലയിൽ മറ്റ് പോലീസ് നിർമാണപ്രക്രിയകളും നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.
നിലവിൽ ജില്ലയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളാണ് മൂഴിയാറിന്റെയും പെരുനാടിന്റെയും. ആകെ നിർമ്മാണ ചെലവ് 1.54 കോടിയാണ്. സ്റ്റേറ്റ് പ്ലാൻ സ്കീമിൽ ആണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്. മൂന്ന് നിലയിലുള്ള പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയത് 2022 മേയ് 23 നാണ്. നിലവിൽ 55 ശതമാനത്തോളം നിർമാണം പൂർത്തിയായിട്ടുണ്ട്. പ്ലാസ്റ്ററിംഗ്, ടൈൽ പാകൽ, പെയിന്റിംഗ്, ഇലക്ട്രിക്കൽ, പ്ലംബിംഗ് വർക്കുകൾ ആണ് ഇനി നടക്കേണ്ടത്.
ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതിനാൽ താൽക്കാലികമായി പണികൾ നിർത്തിയ അവസ്ഥയിലാണുള്ളത്. എസ് എച്ച് ഓ യുടെ മുറി, ശിശു സൗഹൃദ ഇടം, എസ് ഐ മാരുടെ മുറികൾ തുടങ്ങുകയാണ് താഴത്തെ നിലയിൽ തയാറാക്കുന്നത്. മുകളിലത്തെ നിലയിൽ കോൺഫറൻസ് ഹാളും മറ്റും ക്രമീകരിക്കും.
1.96 കൂടിയാണ് പെരുനാട് പോലീസ് സ്റ്റേഷന് നിർമ്മാണചെലവ്.
സ്റ്റേറ്റ് പ്ലാൻ സ്കീമിൽ ആണ് ഇതിന്റെ യും നിർമ്മാണം നടക്കുന്നത്. മൂന്ന് നിലകളിലുള്ള കെട്ടിടം പണി തുടങ്ങിയത് 2023 ജനുവരി 4 നാണ്. നിലവിൽ 65 ശതമാനം പണികൾ പൂർത്തിയായിട്ടുണ്ട്. പ്ലാസ്റ്ററിംഗ്, ടൈൽ പാകൽ, പെയിന്റിംഗ്, ഇലക്ട്രിക്കൽ, പ്ലംബിംഗ് വർക്കുകൾ ആണ് ഇനി നടക്കേണ്ടത്. എസ്എച്ച്ഓ യുടെ മുറി, എസ് ഐ മാരുടെ മുറികൾ, ലോക്കപ്പ് തുടങ്ങിയവ താഴത്തെ നിലയിലും കോൺഫറൻസ് ഹാളും മറ്റും മുകളിലത്തെ നിലയിൽ ക്രമീകരിക്കും.
ഇവകൂടാതെയാണ് അടൂരും പത്തനംതിട്ടയിലും ക്വാർട്ടേഴ്‌സ് നിർമാണം നടക്കുന്നത്. 8.74 കോടി ചെലവിൽ അടൂരിൽ ആകെ 20 അപ്പാർട്ട്മെന്റുകളാണ് ൽ നിർമ്മിക്കുന്നത്. പത്തനംതിട്ടയിൽ 6.23 കോടി ചെലവിൽ 14 അപ്പാർട്ട്മെന്റുകൾ ആണ് ഒരുങ്ങുന്നത്. ശബരിമല സന്നിധാനത്ത് പുതിയ പോലീസ് മെസ്സിന്റെ നിർമ്മാണവും നടന്നുവരുന്നു. മൂന്നര കോടി രൂപ ചെലവിൽ 9500 ചതുരശ്ര അടി ലാണ് പുതിയ ഹാൾ രണ്ട് നിലകളിലായി നിർമ്മിക്കുന്നത്. 62% ത്തോളം നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. അടുക്കളയിലെ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഇനി നടക്കാനുള്ളത്.
ഇതിനൊക്കെ പുറമേ പുളിക്കീഴ് പോലീസ് സ്റ്റേഷന്റെ നിർമാണവും എടുത്തുപറയേണ്ടതുണ്ട്. പുളിക്കീഴ് പോലീസ് സ്റ്റേഷൻറെ പുതിയ കെട്ടിടത്തിന് ഭരണപരമായി അനുവദിച്ച തുക 295 ലക്ഷം രൂപയാണ്. പത്തനംതിട്ട പിഡബ്ല്യുഡി ഡിവിഷൻ ആണ് നിർമ്മാണത്തിന്റെ ചുമതല.ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിൽ മികച്ച പോലീസിങ് ആണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തുടർന്ന് ഇരു കെട്ടിടങ്ങളുടെയും പ്രവേശനചടങ്ങ് നാട മുറിച്ചും, നിലവിളക്ക് കൊളുത്തിയും മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും നിർവഹിച്ചു. ചടങ്ങുകളുടെ ഭാഗമായി പോലീസ് കലാകാരന്മാർ അവതരിപ്പിച്ച ഗാനോപഹാരവും ഉണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥരായ രാജേഷ് മല്ലശ്ശേരി, സാബു നാരായണൻ തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ വനിതാ പോലീസ് സ്റ്റേഷനിലെ സൗമ്യ അവതാരകയായി.



