
മുക്കുപണ്ടം പണയം വച്ചുതട്ടിപ്പ് നടത്തിയ മൂന്നുപേരെ ഏനാത്ത് പോലീസ് പിടികൂടി
ഏനാത്ത് കടമ്പനാട് മാനാമ്പുഴ ഏഴാംമൈൽ ചിത്തിര വീട്ടിൽ രാജൻ പിള്ളയുടെ ഉടയാൻമുറ്റം ഫിനാൻസിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ മൂന്നുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. പോരുവഴി ചന്ദ്രകാവ്,ആദിത്യ ഭവനം മനോജ് (38), നെടുവത്തൂർ നീലേശ്വരം കുറുമ്പനൂർ സരസ്വതി ഭവനത്തിൽ
സജയകുമാർ(33), തിങ്കൽകരികം ചന്ദനക്കാവ് നിഷാദ് മൻസിൽ വീട്ടിൽ നിഷാദ് (37) എന്നിവരാണ് പിടിയിലായത്. 13 വർഷമായി ഏഴാംമൈൽ ജംഗ്ഷനിൽ ഈ പേരിൽ ഫിനാൻസ് സ്ഥാപനം നടത്തി വരികയാണ് രാജൻ പിള്ള. ഒന്നിന് വൈകുന്നേരം നാലോടെ ഇദ്ദേഹത്തിന് പരിചയമുള്ള മനോജ് 15 ഗ്രാം തൂക്കം വരുന്ന സ്വർണനിറത്തിലുള്ള വളയുമായി വന്നു. പണയം വയ്ക്കണമെന്ന് പറഞ്ഞതുപ്രകാരം തൂക്കത്തിന് അനുസരിച്ചുള്ള തുകയായി 95000/- രൂപ ഇയാൾക്ക് നൽകി. മനോജ് പോയ ശേഷം വളയുടെ വലിപ്പത്തിൽ സംശയം തോന്നിയ സ്ഥാപനഉടമ വള ഉടൻതന്നെ കടമ്പനാടുള്ള കേരള ഗോൾഡ് എന്ന സ്ഥാപനത്തിൽ കൊണ്ട് പോയി പരിശോധിപ്പിച്ചു. മുക്കുപണ്ടമാണെന്ന് ബോധ്യമായതിനെ തുടർന്ന്, മനോജിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടനെ കടയിൽ വരാമെന്ന് ഇയാൾപറഞ്ഞു.എന്നാൽ ഇയാൾ രാത്രി 9 വരെ വരാഞ്ഞതിനാൽ രാജൻ പിള്ള വീട് കണ്ടെത്തി അന്വേഷിച്ചില്ലെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് ഫോണിൽ വിളിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് മൂന്നിന് ഏനാത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ്, സ്ഥാപനത്തിലെ രേഖകൾ പരിശോധിക്കുകയും മറ്റും ചെയ്തു അന്വേഷണം നടത്തി. വള പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മുക്കുപണ്ടമാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി മനോജിനെ വൈകിട്ടോടെ വീടിന് സമീപത്തു നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പ്രതിയെ തിരിച്ചറിഞ്ഞശേഷം കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പണയത്തിന്റെ രസീത് ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തു. കുറ്റസമ്മതമൊഴിയിൽ സുഹൃത്ത് സജയകുമാറാണ് വ്യാജ സ്വർണം പണയം വയ്ക്കാൻ ഏൽപ്പിച്ചതെന്നും, ഇയാൾക്കൊപ്പം നിഷാദും ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അവരെ രണ്ടും മൂന്നും പ്രതികളായി കേസിൽ ഉൾപ്പെടുത്തി. ഇരുവരും ചേർന്നാണ് വള പണയം വയ്ക്കാൻ മനോജിനെ ഏൽപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന്, ഇവർക്കായി വ്യാപകമാക്കിയ അന്വേഷണത്തിൽ ചടയമംഗലം ബസ്റ്റാൻഡ് സമയത്തുനിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർനടപടികൾക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോൾ ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇവർ സഞ്ചരിച്ച കാർ പോലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



