
ഇട്ടിയപ്പാറയെ ശിലാ ഫലകങ്ങളുടെ ശവപ്പറമ്പ് ആക്കുവാൻ ശ്രമിക്കുന്നു : കോൺഗ്രസ്
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ആസ്തിയും, സ്ഥലങ്ങളും പഴവങ്ങാടിയിലെ ഓരോ പൗരന്റെയും ആണ്. വർഷങ്ങൾക്ക് മുമ്പ് മുൻ എംഎൽഎയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി ഡിപ്പോ, ശബരിമല പിൽഗ്രിം സെന്റർ എന്നിവയ്ക്കായി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മൂന്നേക്കർ സ്ഥലം ഏറ്റെടുത്തു നൽകുകയും, അതിൻ ഫലമായുള്ള കോടതി വ്യവഹാരങ്ങളെ തുടർന്ന് പഞ്ചായത്ത് ഓഫീസ് കെട്ടിടം ജപ്തി ചെയ്യുന്ന സ്ഥിതി വരെ ഉണ്ടായി. ഇപ്പോളത്തെ യുഡിഎഫ് ഭരണസമിതി നിയമ വഴിയെ മുന്നോട്ട് പോയാണ് ബാധ്യത ഒഴിവാക്കി എടുത്തത്. നാളിതുവരെ പിൽഗ്രിം സെന്റർ നിർമ്മാണം നടത്തുവാൻ കഴിഞ്ഞിട്ടില്ല. പുതിയ എംഎൽഎ ചുമതലയേറ്റ് നാലുവർഷത്തിനു ശേഷം ബെസ്റ്റ് ടെർമിനലിന് സ്ഥലം ആവശ്യപ്പെട്ട് കാത്തു നൽകി. പിൽഗ്രിം സെന്ററിനും, കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിന് വാടകയ്ക്ക് നൽകിയ സ്ഥലത്തിനും മധ്യേ 25 സെന്റ് സ്ഥലം നൽകുവാൻ ഭരണസമിതി ഐക്യകണ്ഠേന തീരുമാനിച്ചു.കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകരെ കൂട്ടി ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ എംഎൽഎ നേതൃത്വം കൊടുത്തത് അപലപനീയമാണ്. വികസന കാര്യത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ എല്ലാവരെയും വിശ്വാസത്തിൽ എടുത്തു പോകാനാണ് ശ്രമിക്കേണ്ടത്. പഞ്ചായത്തിന് തനത് വരുമാനം ലഭിക്കുന്നതും, സാധാരണക്കാരായ ആളുകൾ കച്ചവടം ചെയ്യുന്നതുമായ കടമുറികൾ പൊളിച്ച് നിലവിലെ ടെർമിനലിനോട് ചേർന്ന് വീണ്ടും ഒരു ബസ് ടെർമിനൽ നിർമ്മിക്കുന്നത് ഭൂമിശാസ്ത്രപരമായി ശരിയല്ല എന്നും കോൺഗ്രസ് സംയുക്ത പഴവങ്ങാടി മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. വികസനത്തിന് വെമ്പുന്ന എംഎൽഎ പഞ്ചായത്ത് സ്ഥലം നൽകി 35 ലക്ഷം രൂപ മുടക്കി നിർമ്മിച്ച അമിനിറ്റി സെന്റർ ജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതിൽ ആദ്യം മറുപടി പറയണം എന്നും, പുതമൺ പാലവും, റാന്നി പുതിയ പാലവും, ചെറുകോൽപ്പുഴ – റാന്നി റോഡ്, റാന്നി ഗവ. ഐടിഐയുമടക്കം പ്രഖ്യാപിച്ച പദ്ധതികൾ നിർമ്മിച്ച് വിശ്വാസ്യത കാട്ടണമെന്നും, ഇട്ടിയപ്പാറയിൽ ബസ് ടെർമിനൽ നിർമ്മിക്കാനല്ല, മറിച്ച് അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണ്, ഇത് വരേ ഒന്നും ചെയ്യാതെ, നാലാം വർഷം എംഎൽഎയുടെ ശ്രമമെന്നും മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് മന്ദമരുതി, തോമസ് ഫിലിപ്പ് എന്നിവർ കുറ്റപ്പെടുത്തി.



