
ഫോണിൽ സംസാരിക്കുന്നതിൽ സംശയം : നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ
ആരെയും ഫോൺ ചെയ്യാനോ ആരും ഫോണിലേക്ക് വിളിക്കാനോ പാടില്ലെന്ന് പറഞ്ഞു മിക്കദിവസവും വീട്ടിൽ വഴക്കുണ്ടാക്കുന്ന സംശയരോഗിയായ ഭർത്താവ് നവവധുവിനെ മർദ്ദിച്ച് അവശയാക്കി. റബ്ബർ കമ്പുകൊണ്ട് ചെള്ളയ്ക്കടിച്ച് അണപ്പല്ല് പൊഴിക്കുകയും, ക്രൂരമായ മർദ്ദനമുറകൾക്ക് വിധേയയാക്കുകയും ചെയ്ത യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു.വടശ്ശേരിക്കര മണിയാർ ചരിവുകാലായിൽ എസ് ഷാൻ(39)ആണ്പിടിയിലായത്.ഇയാളുടെ ഭാര്യ കെ ഫാത്തിമ (34) ക്കാണ് ഭർതൃവീട്ടിൽ വച്ച് ദേഹോപദ്രവം ഏറ്റത്. ഷാനിന്റെ രണ്ടാം വിവാഹവും ഫാത്തിമയുടെ ആദ്യവിവാഹവുമാണ്. ഈവർഷം ജനുവരി രണ്ടിയിരുന്നു ഇരുവരുടെയും കല്യാണം നടന്നത്. മലപ്പുറം മേലാറ്റൂർ സ്വദേശിനിയാണ് ഇവർ. സംശയരോഗമുള്ള ഭർത്താവ് ഫോണിൽ സംസാരിക്കുന്നതിന്റെ കാരണം പറഞ്ഞു ദിവസവും വഴക്കുണ്ടാക്കാറുണ്ട്. സാധനങ്ങൾ കൊണ്ടുനടന്ന് വിൽക്കുന്ന വാഹനത്തിൽ ജോലിയാണ് ഇയാൾക്ക്. നാലിന് വൈകുന്നേരം 6 നുശേഷം വീട്ടിലെത്തിയ യുവാവ്, നാട്ടുകാരെയൊക്കെ ഫോൺ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് വഴക്കുണ്ടാക്കുകയും, അസഭ്യവർഷം നടത്തുകയും, യുവതിയുടെ വീട്ടുകാരെ അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന്, റബ്ബർ കമ്പെടുത്ത് ഇടതു ചെള്ളയ്ക്ക് അടിച്ചു, അടിയിൽ അണപ്പല്ല് പറിഞ്ഞു. ഹാളിൽ വച്ചായിരുന്നു ക്രൂരമായ മർദ്ദനം.
വേദന കാരണം നിലവിളിച്ചപ്പോൾ കൈകൊണ്ട് ചെള്ളയ്ക്കടിച്ചു. അടിച്ചു താഴെയിട്ടശേഷം കാലുകളിൽ പിടിച്ചു തറയിലൂടെ വലിച്ചിഴച്ചു. പിന്നീട് പിടിച്ചെഴുന്നേൽപ്പിക്കുകയും, മുട്ടുകാലുകൊണ്ട് അടിവയറ്റിൽ ഇടിക്കുകയും ചെയ്തു. കാലുകൊണ്ട് ഇടത് തുടയ്ക്ക് പലതവണ ചവിട്ടി. ഇയാളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മർദ്ദനം. ഇവരിടപെട്ട് മകനെ പിന്തിരിപ്പിച്ചു. കൂടുതൽ ഉപദ്രവം ഭയന്ന് യുവതി ഭർതൃപിതാവിന്റെ ജേഷ്ഠന്റെ വീട്ടിൽ അഭയം തേടി. രാത്രി അവിടെ തങ്ങുകയും, ഈ വീട്ടുകാരെ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. ശരീരത്തിൽ പല ഭാഗങ്ങളിലും ചതവുഉളവാകത്തക്ക വിധം മർദ്ദനമേൽക്കുകയും, ശാരീരിക മാനസിക ഉപദ്രവം കാരണം അതിയായ മാനസിക സംഘർഷത്തിലുമായ യുവതി, പിറ്റേന്ന് രാവിലെ പെരുനാട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട് പെരുനാട് പോലീസിന് ഇവർ മൊഴി നൽകി. സി പി ഓ ആര്യ മൊഴി രേഖപ്പെടുത്തി, എസ് ഐ എ ആർ രവീന്ദ്രൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കുകയും, പ്രതിയെ വൈകുന്നേരത്തോടെ മണിയാറിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ
പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ എടുത്തിരുന്നു. വൈദ്യ പരിശോധനക്കുശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് വൈകിട്ട് ആറിന് അറസ്റ്റ് രേഖപ്പെടുത്തി, പിന്നീട് കോടതിയിൽ ഹാജരാക്കി. അന്വേഷണസംഘത്തിൽ എസ് ഐമാരായ അലോഷ്യസ്, എ ആർ രവീന്ദ്രൻ, എസ് സി പി ഓ ഷിന്റോ, സി പി ഓമാരായ വിജീഷ്, ബിനു എന്നിവരാണ് ഉണ്ടായിരുന്നത്.



