
കരുതലിന്റെ കരങ്ങൾ നീട്ടി വീണ്ടും പന്തളം ജനമൈത്രി പോലീസ്
ആശ്രയമറ്റവർക്കും അനാഥർക്കും കിടപ്പാടമില്ലാതെ തെരുവോരങ്ങളിലും മറ്റും കഴുയുന്നവർക്കും നേരേ കരുതലിന്റെ കരങ്ങൾ നീട്ടി വീണ്ടും പന്തളം ജനമൈത്രി പോലീസ്. മാനസികബുദ്ധിമുട്ടുള്ളതും കടത്തിണ്ണയിലും മറ്റും അന്തിയുറങ്ങി വന്നതും തീർത്തും വയ്യാത്ത അവസ്ഥയിലുമായ വയോധികയ്ക്കാണ് ഇത്തവണ പന്തളം പോലീസ് സംരക്ഷണമൊരുക്കിയത്.
തിരുത്തിക്കരയിലും മുളമ്പുഴ കടത്തിണ്ണയിലും മറ്റുമായി കഴിഞ്ഞുകൂടിയ 85 കാരി ജനകിയമ്മയെയാണ് അഗതി മന്ദിരത്തിലേക്ക് മാറ്റിയത്.
5 വർഷം മുമ്പ് കുടുംബശ്രീ അംഗങ്ങൾ ശേഖരിച്ച പണം കൊണ്ട് നിർമിച്ചുനൽകിയ ഷെഡിലാണ് ഇവർ താമസിച്ചുവന്നത്. ഇപ്പോൾ ഷെഡ് പൊളിഞ്ഞുജീർണ്ണിച്ച അവസ്ഥയിലാണ്. തീർത്തും വയ്യാതാവുകയും, സഹായിക്കാനാരുമില്ലാത്ത ദുരവസ്ഥയിലെത്തുകയും ചെയ്തത്, കൗൺസിലർ സുനിത വേണു, ആശാവർക്കർമാരായ പ്രീത എസ് നായർ, ഗീത എന്നിവർ ജനനമെത്രി പോലീസിനെ അറിയിച്ചു. തുടർന്ന്, പന്തളം എസ് എച്ച് ഓ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷിച്ചപ്പോൾ നിജസ്ഥിതിബോധ്യപ്പെട്ടതിനെതുടർന്ന് ദയനീയാവസ്ഥയിലുള്ള ഇവരെ ഉടനടി സുരക്ഷിതഇടത്തിലേക്ക് മാറ്റുവാൻതീരുമാനിക്കുകയായിരുന്നു. എസ് എച്ച് ഓയ്ക്കൊപ്പം എസ് ഐ അനീഷ് എബ്രഹാം, ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ ,കരുണാലയം പി ആർ ഓ അഞ്ജു എന്നിവർ കൂടി ചേർന്ന് വയോധികയെ ഏറ്റെടുത്ത് കിടങ്ങന്നൂർ കരുണാലയം അഗതി മന്ദിരത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.



