
കോന്നിയിൽ ബന്ധുവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിലായി
കോന്നി എലിയറക്കൽ ഇടത്തൊടിയിൽ വീട്ടിൽ കാസിം റാവുത്തറിന്റെ മകൻ വഹാബ് (52) നെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവനന്തപുരം പൂവാർ സ്വദേശി തെക്കേ തെരുവ് ഇ എം എസ് കോളനിയിൽ റീന മൻസിലിൽ നിയാസ് നസീർ (33) നെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. നിയാസിന്റെ ഭാര്യയായ കോന്നി ഏലിയറക്കൽ സ്വദേശി ജാസ്മിന്റെ അമ്മയുടെ സഹോദരനാണ് മരണപ്പെട്ട വഹാബ്. ഒരു വർഷം മുൻപ് നിയാസ് ജാസ്മിനെ രജിസ്റ്റർ വിവാഹം കഴിച്ച് കോന്നിയിലാണ് താമസമാക്കിയതാണ്. സ്ഥിരം മദ്യപാനിയായ ഇയാൾ ജാസ്മിനെ ഉപദ്രവിക്കുക പതിവായിരുന്നു. ഇന്നലെയും മദ്യപിച്ചെത്തിയ നിയാസ് ജാസ്മിനെ ഉപദ്രവിക്കുന്നത് കണ്ട് സമീപത്തു തന്നെ താമസിക്കുന്ന ബന്ധുവായ വഹാബ് തടസ്സം പിടിക്കാൻ എത്തിയതായിരുന്നു. വഴക്കിനിടയിൽ നിയാസ് ഒരു ചുറ്റികകൊണ്ട് വഹാബിന്റെ തലയിൽ അടിച്ചു ഗുരുതരമായി പരിക്കേല്പിക്കുകയായിരുന്നു. വഹാബിനെ താലൂക്ക് ആശുപത്രിയിലും തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കേസെടുത്ത കോന്നി പോലീസ് ഉടൻതന്നെ സംഭവ സ്ഥലത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയായ നിയാസ് തിരുവനന്തപുരം , എറണാകുളം , പത്തനംതിട്ട ജില്ലകളിലായി വധശ്രമം ഉൾപ്പെടെ നാലോളം കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ എസ് എച്ച് ഒ ശ്രീകുമാർ എസ്, എസ്.ഐ. ഷൈജു , എസ്.സി.പി.ഒ.മാരായ ഡിക്രൂസ് , അരുൺ , അനീഷ് , സുബിൻ സി പി ഒ ജയകുമാർ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
ഇയാളെ കോടതിയിൽ ഹാജരാക്കും.



