
സഹോദരങ്ങൾക്ക് മർദ്ദനം : പ്രതികളിലൊരാൾ പോലീസ് പിടിയിൽ
പത്തനംതിട്ട പന്തളത്ത് സഹോദരങ്ങളെ വടികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളിലൊരാളെ പിടികൂടി പന്തളം പോലീസ്. മുടിയൂർക്കോണത്ത് സഹോദരങ്ങളെയും മറ്റും വടികൊണ്ട് ആക്രമിച്ചു പരിക്കേല്പിച്ച കേസിലെ നാലു പ്രതികളിൽ ഒരാളായ പൂളയിൽ ജംഗ്ഷനിൽ മനോജ് ഭവൻ വീട്ടിൽ
ആദിത്യൻ അജയൻ (19)ആണ് അറസ്റ്റിലായത്. നാലിന്
രാത്രി 11.30 ഓടെ പന്തളം മുടിയൂർക്കോണം കല്ലിരിക്കുന്നതിൽ വീട്ടിൽ ഗോപാലൻ, സഹോദരന്മാരായ കുറുവേലിവട്ടത് വീട്ടിൽ രാജൻ, തമ്പി, സഹോദരിയുടെ മകൾ ശ്രീജ എന്നിവരെ ഗോപാലന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതികൾ അസഭ്യം വിളിക്കുകയും വടികൊണ്ട് അടിച്ചു പരിക്കേല്പിക്കുകയും ചെയ്തത്. ഗോപാലന്റെ വീട്ടിലെ എരുത്തിലിന്റെ മേച്ചിൽ ഓട് പൊട്ടിച്ചത് രാജനും സഹോദരങ്ങളും ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം രാജന്റെ വീട്ടിലേക്കും മറ്റുമുള്ള വഴിയുടെ വശത്തുള്ള മതിൽ പ്രതികൾ ഇടിച്ചുപൊളിച്ചിരുന്നു. ഇത് സംബന്ധിച്ച് ഗോപാലൻ തിരക്കിയപ്പോഴാണ് പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചത്. രാജൻ പിറ്റേന്ന് പന്തളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എസ് സി പി ഒ അനീഷ് മൊഴി രേഖപ്പെടുത്തി, എസ് ഐ സി വി വിനോദ്കുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികൾക്കായി തെരച്ചിൽ നടത്തി വരവേ, ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആദിത്യനെ പന്തളം അറത്തിൽ മുക്കിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. മറ്റു പ്രതികൾ ഒളിവിലാണ്.പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ ഉടനടി കണ്ടെത്തി പിടികൂടിയത്. എസ്. ഐ.വിനോദ് കുമാർ, എ. എസ്.ഐ. ഷൈൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, മനോജ് മുരളി, അൻസാജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു



