
വയോധികയുടെ മാലപറിച്ച കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയെ പോലീസ് പിടികൂടി
പള്ളിയിൽ പോയശേഷം തിരികെ വീട്ടിലേക്ക് നടന്നുപോയ വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിൽ ഒരു പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി കള്ളിക്കാട്ടിൽ വീട്ടിൽ ബിനു തോമസ്(34) ആണ് പിടിക്കപ്പെട്ടത്. ബൈക്ക് ഓടിച്ച ഇയാളാണ് ഒന്നാം പ്രതി, രണ്ടാം പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു. കോഴഞ്ചേരി മേലെപ്പീടികയിൽ ഉഷാ ജോർജി(72)ന്റെ കഴുത്തിൽ നിന്നും 3 പാവനോളം തൂക്കം വരുന്ന മാല പൊട്ടിച്ചുകടന്ന ഇയാളെ പത്തനംതിട്ട അമല ബാറിനു സമീപമുള്ള ലോഡ്ജിൽ നിന്നും 6 ന് പുലർച്ചെയാണ് പിടികൂടിയത്. പ്രതിക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി പതിനാറോളം മോഷണം കേസുകളുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. മാലയ്ക്ക് 2,20,000 രൂപയുടെ നഷ്ടം സംഭവിച്ചു.
ഈമാസം മൂന്നിന് രാവിലെ 7.30 നാണ് സംഭവം. സ്ഥിരമായി ഞായറാഴ്ചകളിൽ പള്ളിയിൽ പോകാറുണ്ടെന്ന് അറിവുള്ള പ്രതികൾ ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് വയോധികയുടെ എതിർദിശയിലെത്തി. വ്യവസായകേന്ദ്രത്തിന് അടുത്ത് ബൈക്ക് നിർത്തി, പിന്നിലിരുന്നയാൾ അരികിലെത്തി കയ്യിൽ പിടിച്ചുവലിച്ചു. പരിഭ്രമിച്ച് നിലവിളിച്ചപ്പോൾ പിടിച്ചു തള്ളി താഴെയിട്ടു. നിലവിളികേട്ട് അയൽവാസി ജോജി ഓടിയെത്തി മോഷ്ടാവിനെ വട്ടത്തിൽ കയറിപ്പിടിച്ചു. എന്നാൽ ഇദ്ദേഹത്തെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും തുടർന്ന് മാല പറിച്ചെടുത്ത് കോഴഞ്ചേരി മാർത്തോമ്മ സ്കൂൾ റോഡിലൂടെ ഓടി പോകുകയും ചെയ്തു. അവിടെ കാത്തുനിന്ന കൂട്ടുപ്രതി ഓടിച്ച ബൈക്കിൽ കയറി രക്ഷപ്പെട്ടു. താഴെവീണ വയോധികയുടെ വലതു കൈമുട്ടിലും ഇടതുകൈ ചെറുവിരലിനു താഴെ കൈപ്പത്തിയിലും കഴുത്തിലും മുറിവുണ്ടായി.
പരാതിപ്രകാരം സിപിഓ മനുകുമാർ മൊഴിയെടുത്തു, എസ് ഐ വിഷ്ണു കേസെടുത്തു. ആറന്മുള പോലീസ് സമീപത്തെ കടയിലെയും ലാബിലെയും മറ്റും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായുള്ള തെരച്ചിൽ വ്യാപകമാക്കിയിരുന്നു.മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് റാന്നിയിൽ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി. പ്രതികൾക്കായി വിവിധയിടങ്ങളിൽ പോലീസ് വലവിരിച്ചു . ഒടുവിൽ പത്തനംതിട്ട അമല ബാറിനു സമീപമുള്ള ലോഡ്ജിൽ നിന്നും പുലർച്ചയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.കട്ടിലിൽ കിടന്ന ഇയാൾ പോലീസ് എന്ന് മനസ്സിലാക്കിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചു, തുടർന്ന് മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തി, സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു, തുടർന്ന് 6 ന് വൈകിട്ട് 4.45 ന് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മാല രണ്ടാം പ്രതിയുടെ കയ്യിലാണെന്നും വിറ്റോ പണയം വച്ചോ കിട്ടിയ തുകയിൽ 80,000 രൂപ രണ്ടാം പ്രതി നൽകിയതായും, അത് മദ്യപിക്കാനും ആഹാരം കഴിക്കാനും ഉപയോഗിച്ചതായും പോലീസിനോട് സമ്മതിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പത്തനംതിട്ട, മാവേലിക്കര തിരുവല്ല ചെങ്ങന്നൂർ കോയിപ്രം ആറന്മുള പുളിക്കീഴ് റാന്നി എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കവർച്ച മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ



