
തടങ്കൽ ഉത്തരവറിഞ്ഞു ഒളിവിൽ പോയ കാപ കേസ് പ്രതി പിടിയിൽ
പത്തനംതിട്ട ജില്ലാ കളക്ടറുടെ തടങ്കൽ ഉത്തരവറിഞ്ഞു ഒളിവിൽ പോയ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കാപ്പ കേസ് പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ പറക്കോട് ഇജാസ് മൻസിൽ വീട്ടിൽ ഇജാസ് റഷീദ് വയസ്സ് 26) ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ) വകുപ്പ് 3 പ്രകാരം ജില്ലാ പോലീസ് മേധാവി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് തടങ്കൽ ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ പുറപ്പെടുവിച്ചിരുന്നു.എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ സാധിക്കാത്ത വിധം ഇയാൾ ഒളിവിൽ പോയി. തുടർന്ന് കളക്ടർ ഒക്ടോബർ 9 ന് കാപ നിയമം 6(1)(b) അനുസരിച്ച് വിളംബര ഉത്തരവ് പുറത്തിറക്കി. വിളംബര ഉത്തരവ് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന്റെ നിശ്ചിത കാലാവധിക്കകം പ്രതി ഹാജരാവുകയൊ, ഹാജരാവാൻ സാധിക്കാത്തതിനു വിശദീകരണം നൽകുകയോ ചെയ്യാതെ ഒളിവിൽ തുടർന്നു. പിന്നീട്, ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അടൂർ പോലീസ് പ്രതിക്കെതിരെ 2025 മാർച്ച് 21 ന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജമാക്കിയതിനെതു ടർന്ന് 31 ന് രാത്രി 8 ന് പറക്കോട് ജംഗ്ഷനിൽ നിന്നും എസ് ഐ ഡി സുനിൽ കുമാറും സംഘവും കസ്റ്റഡിയിൽ എടുത്തു. അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലും, അടൂർ പോലീസ് ഇൻസ്പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലുമാണ് അന്വേഷണം നടന്നത്. തുടർനടപടികൾക്ക് ശേഷം രാത്രി 11:45ന് അറസ്റ്റ് രേഖപ്പെടുത്തി.
2018 മുതൽ ഇയാൾ വധശ്രമം, മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കഞ്ചാവ് കൈവശം വക്കൽ, വീടുകയറി ആക്രമണം,ആയുധം കൊണ്ടുള്ള ആക്രമണം, പോലീസ് എക്സൈസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടു സമൂഹത്തിൽ സമാധാനജീവിതത്തിനു ഭീഷണിയുയർത്തിവരികയാണ്. പ്രതിക്കെതിരെ അടൂർ പോലീസ് സ്റ്റേഷനിൽ ഒമ്പതുകേസുകളും പന്തളം പോലീസ് സ്റ്റേഷനിൽ ഒരു കേസുമാണുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കാപ കേസുകൾ ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതികളാവുന്നവർക്കും, സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ കർശനമായ നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.



