
ആറന്മുള വള്ളസദ്യകൾ ഒക്ടോബർ രണ്ടിന് സമാപിക്കും
ആറന്മുള വള്ളസദ്യകൾ ഒക്ടോബർ രണ്ടിന് സമാപിക്കുന്നു. ഇനിയുള്ള 12 ദിവസങ്ങൾ കൂടി വള്ളസദ്യ നടത്തുന്നതിനുള്ള സൗകര്യങ്ങളുണ്ട്. ഈ വർഷം ആകെ 558 വള്ളസദ്യകളാണ് ബുക്ക് ചെയ്യപ്പെട്ടത്. ഇതിൽ 28 വള്ളസദ്യകൾ വിവിധ കാരണങ്ങളാൽ മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. 530 വള്ളസദ്യകളാണ് ഈ വർഷം നടക്കുന്നത്. 70 വള്ളസദ്യകളാണ് ഇനിയുള്ള ദിവസങ്ങളിൽ നടക്കാൻ ഉള്ളത്. വഴിപാടുകാർ ഉണ്ടെങ്കിൽ 15 വള്ളസദ്യകൾ കൂടി ഇക്കൊല്ലം നടത്താവുന്നതാണ്. 14 സദ്യ കരാറുകാരാണ് ഈ വർഷത്തെ വള്ളസദ്യകൾ നടത്തിയത്. വള്ളസദ്യകൾ കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് എല്ലാ മുൻകരുതലുകളും പള്ളിയോട സേവാ സംഘം സ്വീകരിച്ചിരുന്നു. ഗൗരവതരമായ പരാതികൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. ഇത്രയധികം വള്ളസദ്യകൾ ഒരു വർഷം ബുക്ക് ചെയ്യുന്നത് ഇതാദ്യമാണ്. സദ്യയിൽ പങ്കെടുത്തവരുടെ എണ്ണവും മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.
അഷ്ടമിരോഹിണി വള്ളസദ്യയിലും മുൻകാലത്തേക്കാൾ കൂടുതൽ ഭക്തജനങ്ങൾ പങ്കെടുത്തു. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി 8 ദിവസങ്ങൾ കൂടി ഉണ്ടായിരിക്കുന്നതാണ്. എല്ലാ വള്ളസദ്യകളും ഒക്ടോബർ രണ്ടിന് പര്യവസാനിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പള്ളിയോട സേവാ സംഘവും ഭക്തജനങ്ങളും ചേർന്ന് രൂപീകരിച്ചിട്ടുള്ള വള്ളസദ്യ നിർവഹണ സമിതി കൃത്യമായ ഇടവേളകളിൽ കൂടി വള്ളസദ്യയുടെ നടത്തിപ്പ് വിലയിരുത്തിയിരുന്നു.
ഈ വർഷം ഇനിയും വള്ളസദ്യ നടത്താൻ താല്പര്യമുള്ള ഭക്തജനങ്ങൾക്ക് പള്ളിയോട സേവാ സംഘവുമായി അടിയന്തരമായി ബന്ധപ്പെടാവുന്നതാണ്. സമാപന ദിവസം 13 വള്ളസദ്യകളാണ് ബുക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സദ്യകൾ ക്ഷേത്രത്തിലുള്ള ഊട്ടുപുരയിലും സമീപ പ്രദേശത്തുള്ള സദ്യാലയങ്ങളിലുമായി നടക്കും. തൻ വർഷത്തെ വള്ളസദ്യ നടത്തിപ്പ് സംബന്ധിച്ച് പള്ളിയോട സേവാ സംഘം പൊതുയോഗം വിലയിരുത്തിയശേഷം അടുത്ത വർഷത്തേക്കുള്ള വള്ളസദ്യയുടെ ബുക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.



