
ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യംചെയ്തതിന് വീടുകയറി ആക്രമിച്ച പ്രതികൾ റിമാൻഡിൽ
വീട്ടിൽ ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ, വീടുകയറി ആക്രമണം നടത്തിയ 3 പ്രതികളെ റിമാൻഡ് ചെയ്തു. മുണ്ടപ്പള്ളി മുളമുക്ക് ആനന്ദഭവനം വീട്ടിൽ ആനന്ദ് (21), ഇടുക്കി പാഞ്ചാലിമേട് മഠത്തിൽ വടക്കേതിൽ എം ജി അജിത്ത് (36) ( ഇപ്പോൾ മുളമുക്കിൽ താമസം ), കൂടൽ മഹാദേവ വിലാസം വീട്ടിൽ അശ്വിൻദേവ്(26) എന്നിവരാണ് അറസ്റ്റിലായത്. അടൂർ പെരിങ്ങനാട് സീഗോലാൻഡ് കോളനിയിൽ ഗിരീഷ് ഭവനം വീട്ടിൽ ഗിരീഷിനും മാതാപിതാക്കളായ ഗീത, രാജൻ എന്നിവർക്കും 14 ന് സന്ധ്യക്കാണ് പ്രതികളിൽ നിന്നും ദേഹോപദ്രവം ഏറ്റത്. പ്രതികൾ ഉച്ചത്തിൽ പാട്ട് വച്ചത് അസ്സഹനീയമായപ്പോൾ ഗിരീഷ് ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികൾ ഇവരുടെ വീടുമുറ്റത്ത് അതിക്രമിച്ചു കടന്ന് അസഭ്യം വിളിച്ചുകൊണ്ട് ചൂരൽ വടികൊണ്ടും പിവിസി പൈപ്പ് ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു. ഗിരീഷിന്റെ വലതു കൈയുടെ തോളിൽ ആനന്ദ് ചൂരൽ വടികൊണ്ട് അടിച്ചു. തടസ്സം പിടിച്ച അമ്മ ഗീതയെ അജിത്ത് തയ്യൽ കരുതിയ പിവിസി പൈപ്പുകൊണ്ട് തലയുടെ ഇടതുഭാഗത്ത് അടിച്ചു മുറിവേൽപ്പിച്ചു. ആക്രമണം തടയുന്നതിനിടെ അച്ഛൻ രാജനെ പ്രതികൾ കൂട്ടംചേർന്ന് മർദ്ദിക്കുകയും ചെയ്തു. ഗിരീഷിനെയും തള്ളി താഴെയിട്ടു ചവിട്ടുകയും അടിക്കുകയും ചെയ്തു. രാത്രി തന്നെ അടൂർ പോലീസിനെ സമീപിച്ച് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എ എസ് ഐ മഞ്ജു മോൾ ഗിരീഷിന്റെ മൊഴി രേഖപ്പെടുത്തി. എസ് ഐ കെ നകുലരാജൻ കേസ് രജിസ്റ്റർ ചെയ്തു. അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലും, പോലീസ് ഇൻസ്പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലും നടത്തിയ അന്വേഷണത്തിൽ പ്രതികളെ ഉടനടി പിടികൂടി.പോലീസ് സംഘത്തിൽ എസ് ഐ ഡി സുനിൽ കുമാർ, എസ് സി പി ഓ മുജീബ്, സി പി ഓമാരായ ആർ രാജഗോപാൽ, ആതിര വിജയ് എന്നിവരും ഉണ്ടായിരുന്നു.



