
കാപ്പ പ്രതിയെയും കൂട്ടാളിയെയും ഒരുകിലോയിലധികം കഞ്ചാവുമായി പിടികൂടി, കാപ്പ നിയമം ലംഘിച്ചതിനും കേസ്
കഞ്ചാവ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ചതിനെടുത്ത കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും, കാപ്പ നിയമപ്രകാരം ജനുവരി 23 മുതൽ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നതുമായ പ്രതിയെയും കൂട്ടാളിയെയും , 1കിലോ 184 ഗ്രാം കഞ്ചാവുമായി പിടികൂടി. കല്ലൂപാറ കടമാൻകുളം ചാമക്കാലയിൽ വീട്ടിൽ പ്രവീൺ എന്ന ബസലേൽ സി മാത്യു ( 36 ), കവിയൂർ,കണിയാൻ പാറ കുന്നിൽതാഴെ വീട്ടിൽ ലിജിൻ എന്ന് വിളിക്കുന്ന കെ ആർ ശ്രീജിത്ത് (35)എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തേതുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശമനുസരിച്ച് നടത്തിയ പ്രത്യേക റെയ്ഡിൽ ബസലേലിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. ശ്രീജിത്തും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇന്നലെ രാത്രി 10.35 നാണ് പ്രതികൾ കഞ്ചാവുമായി പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിനു 65,000 രൂപ വിലവരും.
വീട്ടിലെത്തിയ പോലീസ് സംഘത്തേക്കണ്ടു പ്രതികൾ വീടിനുള്ളിൽ കയറി ഒളിക്കാൻ ശ്രമിച്ചെങ്കിലും, ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. ബസലേലിന്റെ കയ്യിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവ് കണ്ടെടുത്തു.ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും അറസ്റ്റ് ചെയ്തു.കഞ്ചാവ് എത്തിച്ചത് എവിടെനിന്നാണെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസിനോട് പ്രതികൾ വെളിപ്പെടുത്തി. പോലീസ് തുടർനടപടികൾ കൈകൊണ്ടു. ബസലേൽ സി മാത്യു കാപ്പ, 107 സി ആർ പി സി തുടങ്ങിയ നിയമ നടപടികൾക്ക് വിധേയനാക്കപ്പെട്ടയാളും, ജനുവരി 23 മുതൽ ജില്ലയിൽ സഞ്ചലന സ്വാതന്ത്ര്യം വിലക്കപ്പെട്ട ക്രിമിനലുമാണ്. പോലീസ്, എക്സൈസ് ഉൾപ്പെടെ രജിസ്റ്റർ ചെയ്ത 16 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
കീഴ്‌വായ്‌പ്പൂർ പോലീസ് ബി എൻ എസ് പ്രകാരവും എൻ ഡി പി എസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ അനുസരിച്ചും കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ കാപ്പ നിയമ വ്യവസ്ഥ ലഭിച്ചതിന് ബസലേലിനെതിരെ വേറെ കേസെടുത്തിട്ടുണ്ട്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ 15(4), 19 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ ഈ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ വിശദമായി പോലീസ് ചോദ്യം ചെയ്തു. കൂടുതൽ അന്വേഷണം നടത്തുന്നതിന് നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കീഴ്‌വായ്‌പ്പൂർ, തിരുവല്ല,വെച്ചൂച്ചിറ ചിങ്ങവനം, നൂറനാട്, കോയിപ്രം പോലീസ് സ്റ്റേഷനുകളിലും, മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലും രജിസ്റ്റർ ചെയ്ത കേസുകളിലുമാണ് ഒന്നാം പ്രതി ഉൾപ്പെട്ടിട്ടുള്ളത്. മോഷണം, അടിപിടി, തട്ടിക്കൊണ്ടുപോകൽ,കവർച്ച,ബലാൽ സംഗം, പോക്സോ,ദേഹോപദ്രവം ഏൽപ്പിക്കൽ,സർക്കാർ ഉദ്യോഗസ്ഥറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കഞ്ചാവ് വില്പനക്ക് സൂക്ഷിക്കൽ തുടങ്ങിയവയാണ് ഇയാൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ.2007 മുതൽ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരികയാണ് ഇയാൾ. രണ്ടാം പ്രതിക്കെതിരെ കോട്ടയം റെയിൽവേ പോലീസും തിരുവല്ല പോലീസും രജിസ്റ്റർ ചെയ്ത കേസുകൾ നിലവിലുണ്ട്. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലാണ് നടപടികൾ കൈക്കൊണ്ടത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. എസ് ഐ സതീഷ് ശേഖർ,സി പി ഓമാരായ വിഷ്ണു ദേവ്,പ്രദീപ് പ്രസാദ്,പ്രശാന്ത് കുമാർ,ശ്യാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.



