News

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ചരിത്ര നേട്ടം സാധ്യമാക്കി: മന്ത്രി വീണാ ജോര്‍ജ്

കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ചരിത്ര നേട്ടം കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളജില്‍ 50 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാരിന്റെ കാലയളവില്‍ പത്തനംതിട്ട, കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകളില്‍ പുതിയ മെഡിക്കല്‍ കോളജ് ആരംഭിച്ചു. 21 നഴ്‌സിംഗ് കോളജുകളും തുടങ്ങി. അര്‍ഹരായ എല്ലാവര്‍ക്കും മെറിറ്റില്‍ ഏറ്റവും സൗകര്യത്തോടെ മെഡിക്കല്‍ പഠനം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ നയം. കോന്നിയില്‍ ബിരുദാനന്തര ബിരുദ പഠനം സാധ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.
ജില്ലയില്‍ ആരോഗ്യമേഖലയില്‍ സമഗ്രമാറ്റം സാധ്യമായി. ജില്ലയുടെ വിവിധ ഇടങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. എറണാകുളം ജില്ലാ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചരിത്രം രചിച്ചു. അട്ടപ്പാടിയില്‍ ശിശുമരണ നിരക്ക് 28.3 ല്‍ നിന്ന് 6.8 ആയി കുറഞ്ഞു.
2022 ല്‍ അംഗീകാരം നേടിയ കോന്നി മെഡിക്കല്‍ കോളജില്‍  കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 351.72 കോടി രൂപയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ടൈപ്പ് എ, സി ക്വാര്‍ട്ടേഴ്‌സ്, രണ്ടു ഹോസ്പിറ്റല്‍ ബ്ലോക്ക് , ഓഡിറ്റോറിയം തുടങ്ങിയവയുടെ നിര്‍മാണം  പുരോഗമിക്കുന്നു. നിലവില്‍ നാലു ബാച്ചുകളിലായി 400 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ആധുനിക നിലവാരത്തില്‍ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കി വികസന സ്വപ്നം യാഥാര്‍ത്യമാക്കുകയാണ് കോന്നി മെഡിക്കല്‍ കോളജ്. 50 കോടി രൂപ ചെലവില്‍ നിര്‍മാണം പുരോഗമിക്കുന്ന ജില്ലാ സ്റ്റേഡിയം ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയില്‍ ജില്ലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായെന്ന് അധ്യക്ഷനായ കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പത്തനംതിട്ടയ്ക്ക് അഭിമാനമായ കോന്നി മെഡിക്കല്‍ കോളജിന്റെ വളര്‍ച്ച കേരളത്തിന് മാതൃകയാണ്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനം അതിവേഗത്തില്‍ സാധ്യമായി. ആശുപത്രിയിലേക്ക് മികച്ച നിലവാരത്തിലുള്ള റോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. മെഡിക്കല്‍ കോളേജ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മാണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്നും എംഎല്‍എ പറഞ്ഞു.
മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ. വി. വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കിഫ്ബി മുഖാന്തിരം 22.80 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച അക്കാദമിക് ബ്ലോക്ക് ഫേസ് രണ്ട്,  അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 16.25 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച 40 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്ള ടൈപ്പ് ഡി ക്വാര്‍ട്ടേഴ്‌സ്, 9.10 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച 40 അപ്പാര്‍ട്ട്‌മെന്റുകളുള്ള ടൈപ്പ് ബി ക്വാര്‍ട്ടേഴ്‌സ്, 1.05 കോടി ചെലവഴിച്ച് രണ്ട് നിലകളിലായി നിര്‍മിച്ച ഡീന്‍ വില്ല, 84 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച 17 കിടക്കകളോട് കൂടിയ മെഡിക്കല്‍ ഐസിയു എന്നിവയാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്.
കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. എസ്. നിഷ, സൂപ്രണ്ട് ഡോ. എ. ഷാജി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ആശുപത്രി വികസന സമിതി അംഗങ്ങളായ റഷീദ് മുളന്തറ, എ. എസ്. എം. ഹനീഫ, ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page