
വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം നടത്തിയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ
വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം നടത്തിയ മദ്യപസംഘത്തിൽപ്പെട്ട ഒന്നാം പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി. അങ്ങാടിക്കൽ ചന്ദനപ്പള്ളി ചിറക്കോണിൽ വീട്ടിൽ വിമൽ (23)ആണ് പിടിയിലായത്. രണ്ടാം പ്രതി അഭിജിത് നേരത്തെ അറസ്റ്റിലായിരുന്നു. വള്ളിക്കോട് യുപിഎസ് സ്കൂളിന് സമീപം കൃഷ്ണകൃപ വീട്ടിൽ ബിജു (54) വിന്റെ വീടിനു മുൻവശം ശനിയാഴ്ച്ച രാത്രി 9.30 ന് ശേഷമാണ് ആക്രമണമുണ്ടായത്. വീടിനു സമീപത്തെ വഴിയിലിരുന്ന് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുകയും അസഭ്യം വിളിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രതികൾ വീട്ടിൽ ആക്രമിച്ചകയറി ആക്രമണം നടത്തിയത്. വീടിന്റെ വാതിൽ പുറത്തുനിന്നും പൂട്ടിയശേഷമായിരുന്നു ആക്രമണം. മദ്യപാനവും അസഭ്യവർഷവും ചോദ്യം ചെയ്തപ്പോൾ ബിജുവുമായി സംസാരവും പിടിവലിയുമുണ്ടായി. ഭാര്യ, മകൻ എന്നിവരെയും കയ്യേറ്റം ചെയ്തു.
വിമൽ , ബിജുവിന്റെ 17 വയസ്സുള്ള മകന്റെ ചെള്ളക്കടിക്കുകയും, ഭാര്യയുടെ കൈയ്യിൽ കടന്നുപിടിക്കുകയും ചെയ്തു, വസ്ത്രം കീറാനും ശ്രമിച്ചു. ചെടിച്ചട്ടിയെടുത്ത് പോർച്ചിൽ കിടന്ന കാറിന്റെ പിറകുവശം ഗ്ലാസും, വീടിന്റെ മൂന്ന് ജനൽ ഗ്ലാസുകളും അടിച്ചു പൊട്ടിച്ചു. കുഴവി അടുക്കളവാതിലിൽ എറിഞ്ഞു. അടുക്കളഭാഗത്തെ സ്റ്റെപ്പിന്റെ ടൈൽസ് പൊട്ടിച്ചു. വീടിന് സമീപത്തെ പച്ചക്കറി കൃഷിയും നശിപ്പിച്ചു.
വ്യാഴം ഉച്ചയ്ക്ക് രണ്ടുമണിയോടെ ചന്ദനപ്പള്ളിയിൽ നിന്നാണ് വിമലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കൊടുമൺ പോലീസ് സ്റ്റേഷനിലും പത്തനംതിട്ട എക്സൈസ് എൻഫോഴ്സ്മെന്റ് യൂണിറ്റിലും രജിസ്റ്റർ ചെയ്ത, കഞ്ചാവ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ചതിന് എടുത്ത കേസുകളിൽ പ്രതിയാണ് വിമൽ. കൂടാതെ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2023 ൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലും ഉൾപ്പെട്ടു.



