
വിദ്യാർഥിനിക്ക് പീഡനം: 29 കേസുകളിലായി ഇതുവരെ അറസ്റ്റിലായത് 42 പ്രതികൾ
പത്തനംതിട്ടയിൽ വിദ്യാർഥിനി തുടർച്ചയായ ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കേസുകളുള്ളത്. ആകെ 42 പ്രതികൾ അറസ്റ്റിലായി.പത്തനംതിട്ടയിൽ ആകെ11കേസുകളിലായി 26 പ്രതികളും,ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പിടിയിലായപ്പോൾ, പന്തളം പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ രണ്ട് യുവാക്കൾ പിടിയിലായി.
തിങ്കൾഅറസ്റ്റ് രേഖപ്പെടുത്തപ്പെട്ടവരിൽ ഇലവുംതിട്ടയിലെ 8 പേരും, പത്തനംതിട്ട സ്റ്റേഷനിലെ 4 പ്രതികളും, പന്തളം സ്റ്റേഷനിലെ രണ്ടുപേരും ഉൾപ്പെടുന്നു. ഇന്നലെ രാത്രി വരെ 28 പേരായിരുന്നു അറസ്റ്റിലായത്. ഇലവുംതിട്ട കേസുകളിൽ പുതുതായി അറസ്റ്റിലായവർ അമൽ (18), ആദർശ് (20), ശിവകുമാർ (21), ഉമേഷ് (19), ശ്രീജു (18), അജി (19), അശ്വിൻ (21), സജിൻ (23) എന്നിവരാണ്.
പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിൽ ഇന്ന് പിടിയിലായത് അഭിജിത് (19), ജോജി മാത്യു (25), അമ്പാടി (24), അരവിന്ദ് (20), എന്നിവരാണ്. ആകാശ് (19), ആകാശ് (22) എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായവർ. പിടിയിലാവാനുള്ള പ്രതികൾക്കായി ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പത്തനംതിട്ട നഗര പ്രദേശങ്ങളിലും കൂട്ട ബലാത്സംഗത്തിനുൾപ്പെടെ ഇരയായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം പോലീസ് ശേഖരിച്ചുവരികയാണ്. മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുന്നതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു.



