ടാപ്പിഗിനായി ഒരുമിച്ച് പാട്ടത്തിനെടുത്ത റബ്ബർ തോട്ടത്തിലെ ഒട്ടുകറ വിറ്റുകിട്ടിയ തുകയുടെ പങ്കുചോദിച്ചതിന്റെ പേരിൽ കച്ചവടപങ്കാളിയെ മർദ്ദിച്ച് അവശനാക്കിയ പ്രതികൾ പിടിയിലായി. ഒന്നാം പ്രതി കന്യാകുമാരി വിളവൻകോട് ഇടക്കോട് ചെറുവല്ലൂർ ദേവികോട് മച്ചക്കോണം പേഴുവിള ദേവി ക്ഷേത്രത്തിന് സമീപം ഡോർ നമ്പർ 5/16 ൽ വി അജിത് കുമാർ (43), രണ്ടാം പ്രതി കൊല്ലം കുളത്തൂപ്പുഴ ചോഴിയക്കോട് ബീഡിക്കുന്ന് ചരുവിള പുത്തൻ വീട്ടിൽ ജി കുഞ്ഞാപ്പി (59) എന്നിവരെയാണ് മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അജിത് കുമാറിനെ തമിഴ്നാട് കന്യാകുമാരി കണ്ണമാംമൂട് നിന്ന് ഇന്ന് പുലർച്ചെയും, കുഞ്ഞാപ്പിയെ കൊല്ലം കുളത്തൂപ്പുഴ അരിപ്പയിൽ നിന്ന് ഇന്നലെ വൈകിട്ട് 7 നുമാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് കന്യാകുമാരി മേലെ മച്ചക്കോണം തുടലിക്കാലവീട്ടിൽ എസ് മണിക്കാണ് പ്രതികളിൽ നിന്നും കഠിന ദേഹോപദ്രവം ഏറ്റത്. ഇയാളും ഒന്നാം പ്രതിയും ചേർന്ന് മലയാലപ്പുഴ ചെങ്ങറ യിൽ റബ്ബർ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തിവരികയായിരുന്നു. ഒട്ടുകറ വിൽക്കുന്നതിന്റെ ആദായം ഇരുകൂട്ടരും പങ്കിട്ടെടുക്കുന്നതാണ് പതിവ്. ഇത് മുടങ്ങിയപ്പോൾ നൽകാത്തതിന്റെ കാരണം ചോദിച്ചതിലുള്ള വിരോധത്താൽ മാർച്ച് എട്ടിനു രാത്രി, ഇയാൾ താമസിക്കുന്ന വീട്ടിൽ ഉറങ്ങിക്കിടക്കവേ അതിക്രമിച്ചകയറി പ്രതികൾ ആക്രമിക്കുകയായിരുന്നു മലയാലപ്പുഴ പുതുക്കുളം ചെങ്ങറ പോസ്റ്റ് ഓഫീസിന് സമീപം മണി താമസിക്കുന്ന വീട്ടിൽ വച്ചാണ് കയ്യിൽ കരുതിയ വീട് പൂട്ടുന്ന താഴുപയോഗിച്ച് പ്രതികൾ മർദ്ദിച്ചത്. കുഞ്ഞാപ്പി, അജിത് കുമാറിന്റെ ടാപ്പിംഗ് തൊഴിലാളിയാണ്. അജിത്ത് അസഭ്യം വിളിച്ചുകൊണ്ട് മണിയുടെ മുഖത്തും കണ്ണുകൾക്ക് താഴെയും താടിയിലും ഇടിക്കുകയായിരുന്നു. കുഞ്ഞാപ്പി മണിയുടെ കൈകാലുകൾ പിടിച്ചുവലിച്ചപ്പോൾ, അജിത് നെഞ്ചിലും തലയിലും താഴുവച്ച് വീണ്ടും ഇടിച്ചു. തലയിലും താടിയിലും മുറിവും കണ്ണുകൾക്ക് താഴെ അസ്ഥിക്ക് പൊട്ടലും സംഭവിക്കുകയും, പല്ലുകൾക്ക് ഇളക്കവും ഉണ്ടായി. മാർച്ച് 26 നാണ് മണി മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എസ് സി പി ഒ അജിത് പ്രസാദ് മൊഴി രേഖപ്പെടുത്തി, എ എസ് ഐ വാസുദേവക്കുറുപ്പ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. എസ് ഐ വി എസ് കിരൺ കേസിന്റെ അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാളവിദഗ്ധർ, പോലീസ് ഫോട്ടോഗ്രാഫർ തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം നടത്തി ശാസ്ത്രീയതെളിവുകൾ ശേഖരിച്ചിരുന്നു. ആക്രമിക്കാൻ ഉപയോഗിച്ച താഴും, രക്തം പുരണ്ട തലയണയും പോലീസ് സ്ഥലത്തുനിന്നും കണ്ടെടുത്തു. പോലീസ് ഇൻസ്പെക്ടർ കെ എസ് വിജയന്റെ മേൽനോട്ടത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. എസ് വി എസ് കിരണിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടി വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച പ്രതികളെ സാക്ഷികളെ കാണിച്ച് തിരിച്ചറിയുകയും തുടർന്ന് ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ് സി പി ഓമാരായ സുധീഷ് കുമാർ, ബിജു.സി പി ഒ പ്രബീഷ് എന്നിവരാണ് ഉണ്ടായിരുന്നത്