
തുണിക്കടയിൽ പാമ്പ്, കടയുടമ വിളിച്ചത് പോലീസിനെ, വിശ്വാസം കാത്ത് ട്രാഫിക് പോലീസ്
പത്തനംതിട്ട നഗരത്തിലെ തുണിക്കടയിൽ പാമ്പുകയറിയപ്പോൾ ഭയന്നുപോയ കടയുടമ വിളിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരെയല്ല, പത്തനംതിട്ട ട്രാഫിക് യൂണിറ്റിലേക്കായിരുന്നു. പാമ്പ് കയറിയതിൽ തങ്ങൾക്കെന്തു കാര്യമെന്ന് ആദ്യം ചിന്തിച്ചുവെങ്കിലും,
പോയി നോക്കാമെന്ന് തന്നെ പിന്നീട് പോലീസ് തീരുമാനിച്ചു. എസ് ഐ അജി സാമൂവൽ വിവരം പറഞ്ഞപ്പോൾ ട്രാഫിക് യൂണിറ്റിലെ സി പി ഓ ശരത് ലാൽ പാമ്പിനെ പിടിക്കാൻ സന്നദ്ധനായി. ആലപ്പുഴ ചേർത്തല പട്ടണക്കാട് സ്വദേശിയായ ശരത് അടുത്തിടെയാണ് പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ ജോലിയിൽ പ്രവേശിച്ചത്.
വടിയും ചാക്കുമായി നഗരത്തിലെ ഏത്‌നിക് വസ്ത്രശാലയിൽ എത്തിയ ശരത്, ടൈൽസ് ഇട്ട തറയിൽ ‘ ഗ്രിപ് ‘ കിട്ടാതെ ഉഴറിയ പാമ്പിനെ നിമിഷങ്ങൾക്കകം പിടികൂടി ചാക്കിലാക്കി. പാമ്പ് ‘ചേര’ യാണെന്ന് ഉറപ്പിച്ചെങ്കിലും, കുറച്ചു നേരത്തേക്ക് ഭീതിയിൽ അകപ്പെട്ട കടയുടമയും ജീവനക്കാരും ആശ്വാസനിശ്വാസമുതിർത്തു. ഹൃദയം നിറഞ്ഞ നന്ദിയോടെ അവർ പോലീസിനെ യാത്രയാക്കി. കേരള സായുധ പോലീസ് മൂന്നാം ബറ്റാലിയൻ 2023-2024 ബാച്ച് ഉദ്യോഗസ്ഥനാണ് ശരത്.


