
പത്തനംതിട്ട കളക്ടറേറ്റിൽ വ്യാജബോംബ് ഭീഷണി പോലീസ് പരിശോധന നടത്തി
പത്തനംതിട്ട കളക്ടറേറ്റിൽ മാരകസ്ഫോടകശേഷിയുള്ള പൈപ്പ് ആർ ഡി എക്സ് ബോംബ് വച്ചതായി കളക്ടർക്ക് മെയിലിൽ വ്യാജഭീഷണിസന്ദേശം വന്നതിനെതുടർന്ന്, പോലീസ് പരിശോധന നടത്തി. ഇന്ന് രാവിലെ 6.48 ന് കളക്ടർക്ക് ആസിഫ ഗഫൂർ എന്ന മെയിൽ ഐഡിയിൽ നിന്നാണ് വ്യാജബോംബ് ഭീഷണി സന്ദേശം എത്തിയത്. വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചതുപ്രകാരം, അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ഉടനടി സ്ഥലത്തെത്തി. ജീവനക്കാരെ പുറത്താക്കി ഒഴിപ്പിച്ച ശേഷം കളക്ടറേറ്റ് മുഴുവൻ പരിശോധന നടത്തിയ സംഘത്തിന് ഒന്നും കണ്ടെത്താനായില്ല. ഇതുകൂടാതെ ജില്ലാ പോലീസ് സൈബർ സെൽ ഉദ്യോഗസ്ഥർ കളക്ടറുടെ മെയിലുകൾ വിശദമായി പരിശോധിക്കുകയും ചെയ്തു. അഫ്സൽ ഗുരുവിന്റെ അന്യായമായ തൂക്കിക്കൊലയുടെ ഓർമയ്ക്കായി മാരകമായ ബോംബ് സ്ഫോടനത്തിനു ഈ വിശുദ്ധ ദിനത്തിൽ പത്തനംതിട്ട കളക്ടറേറ്റ് സാക്ഷ്യം വഹിക്കുമെന്നായിരുന്നു സന്ദേശത്തിന്റെ ചുരുക്കം. തൂക്കിക്കൊല നടന്ന നിമിഷം പല ഹൃദയങ്ങളിലും വലിയ ഭാരമായി തുടരുമെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശം സംബന്ധിച്ച് വിശദമായ അന്വേഷണമുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു



