
പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയ യുവാവിനെ പെരുനാട് പോലീസ് പിടികൂടി
പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയ കേസിൽ യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. റാന്നി തെക്കേപ്പുറം ബ്ലോക്പടി പുള്ളിയിൽ മലമണ്ണേൽ വീട്ടിൽ പ്രതീഷ് (21) ആണ് പിടിയിലായത്. പെൺകുട്ടിയെ 11 ന് വൈകിട്ട് 5 നും രാത്രി 10 നുമിടയിൽ നിടയിൽ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. വടശ്ശേരിക്കരയിലെ ഉത്സവത്തിന് വരണമെന്ന് പ്രതി കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അവിടെ നിന്നും കുട്ടിയെ സ്കൂട്ടറിൽ കയറ്റി കടത്തിക്കൊണ്ടു പോവുകയായിരുന്നു.
ഇന്നലെ ഇത് സംബന്ധിച്ച് പെരുനാട് സ്റ്റേഷനിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, അമ്മയുടെ മൊഴിവാങ്ങി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. പ്രതിയെന്നു സംശയിച്ച പ്രതീഷിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കിട്ടുന്നതിന് പോലീസ് സൈബർസെല്ലിന്റെ സഹായം തേടി. കുട്ടിയെ സംബന്ധിച്ച വിവരങ്ങൾ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കും റെയിൽവേ കൺട്രോൾ റൂമിനും പോലീസ് കൈമാറി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഊർജ്ജതമാക്കിയ തെരച്ചിലിൽ കുട്ടിയെ യുവാവിനൊപ്പം കോട്ടയത്ത് വച്ച് ട്രെയിനിൽ നിന്നും കണ്ടെത്തി. റെയിൽവേ പോലീസ് പെൺകുട്ടിയെ തിരിച്ചറിഞ്ഞ് പെരുനാട് പോലീസിനെ അറിയിച്ചു.
തുടർന്ന് പെരുനാട് പോലീസ് അവിടെയെത്തി കുട്ടിയെയും യുവാവിനെയും കൂട്ടിക്കൊണ്ടുവന്ന് വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ അഞ്ചുവർഷമായി അറിയാമെന്നും, പഠിക്കുമ്പോൾ തന്നെ പരിചയത്തിലായതാണെന്നും മറ്റും കുറ്റസമ്മതമൊഴിയിൽ പോലീസിനോട് ഇയാൾ വെളിപ്പെടുത്തി. അമ്പലത്തിലെ ഉത്സവത്തിന് പ്രതി ശൂലം കുത്തുന്ന നേർച്ച ഉണ്ടെന്നും അത് കാണുന്നതിന് വരണമെന്നും ഇയാൾ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. പെരുനാട് പോലീസ് ഇൻസ്പെക്ടർ ജി വിഷ്ണുവിന്റെ മേൽനോട്ടത്തിൽ എസ് ഐ ഏ ആർ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി ഇരുവരെയും കണ്ടെത്തിയത്.



