
പെൺകുട്ടിയെ നിരന്തരലൈംഗിപീഡനത്തിന് ഇരയാക്കിയതിന് 3 കേസുകളിലായി മൂന്ന് യുവാക്കൾ പിടിയിലായി
വിവാഹ വാഗ്ദാനം നൽകി ഒരേ പെൺകുട്ടിയെ നിരവധിതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതിന് മൂന്നു കേസുകളിലായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത് ചിറ്റാർ പോലീസ്. ചിറ്റാർ സീതത്തോട് അള്ളുങ്കൽ ചരിവു കാലായിൽ വീട്ടിൽ മിഥുൻ (19), സീതത്തോട് പള്ളിവാതുക്കൽ വീട്ടിൽ സജു പി ജോൺ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനം വീട്ടിൽ പി ഡി ദിപിൻ (23) എന്നിവരാണ് വ്യത്യസ്ത കേസുകളിൽ പിടിയിലായത്. പെൺകുട്ടി പ്രായപൂർത്തിയാവുന്നതിനു മുമ്പുള്ള കാലയളവിൽ വിവാഹവാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തതിനെടുത്ത ആദ്യകേസിലാണ് 19 കാരൻ പിടിയിലായത്.കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനും 2025 ജനുവരി 31 നുമിടയിലുള്ള കാലയളവിൽ രാത്രി 12 മണിക്ക് ശേഷം ഫോണിൽ വിളിച്ചുവരുത്തി പെൺകുട്ടിയുടെ വീടിന് സമീപത്തുള്ള വീട്ടിൽ വച്ച് ഇയാൾ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഈമാസം 25 ന് പെൺകുട്ടി പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞതിനെ തുടർന്ന് എസ്ഐ കെ ആർ ഷെമിമോൾ വിശദമായ മൊഴി രേഖപ്പെടുത്തി ചിറ്റാർ പോലീസിന് കൈമാറി. പ്രായപൂർത്തിയായതിനു ശേഷം വ്യത്യസ്ത കാലയളവുകളിൽ സജു പി ജോൺ, ദിപിൻ എന്നിവർ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി മൊഴി നൽകിയതിനെ തുടർന്ന് ഇവരെ പ്രതിയാക്കി അടുത്ത രണ്ട് കേസുകൾ കൂടി ചിറ്റാർ പോലീസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ബി രാജഗോപാലാണ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.2025 ഫെബ്രുവരി 20 നും ഏപ്രിൽ 30 നുമിടെയിലാണ് സജു പെൺകുട്ടിയെ വീടിനു സമീപം വച്ച് പീഡിപ്പിച്ചത്. ഈ മാസം 21നും 22നും രാത്രി 12 മണിക്ക് ശേഷമാണ് റബ്ബർ തോട്ടത്തിൽ വച്ച് ദിപിൻ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. മിഥുനെയും സജുവിനെയും ചിറ്റാറിൽ നിന്നും ഇന്നലെ പിടികൂടി. ദിപിനെ പൊൻകുന്നത്തുനിന്നാണ് വെള്ളി വൈകിട്ട് കസ്റ്റഡിയിലെടുത്തത്. പ്രണയം നടിച്ച് അടുത്തുകൂടിയാണ് മൂവരും പെൺകുട്ടിയെ ബലാൽസംഗത്തിനു വിധേയയാക്കിയത് എന്ന് അന്വേഷണത്തിൽ വ്യക്തമായി.പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി തെളിവുകൾ ശേഖരിച്ചു, കോടതിയിൽ മൊഴി രേഖപ്പെടുത്തി. പ്രതികളെ ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിച്ചതിനെതുടർന്ന് മൊഴികൾ രേഖപ്പെടുത്തി. ഇവരുടെ ഫോട്ടോ പെൺകുട്ടിക്ക് ഫോണിൽ അയച്ചുകൊടുത്ത് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് ചെയ്തു. മൂവരെയും വൈദ്യപരിശോധന നടത്തിച്ചു, തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.



