
പരാതിയില്ലാതെ മണ്ഡലകാലത്തെ തീർത്ഥാടനം വൻ വിജയമായതിൽ പോലീസ് സേവനം നിസ്തുലം
41 ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ചുള്ള സവിശേഷമായ മണ്ഡല പൂജയും ചടങ്ങുകളും 26 ന് 11.57 മുതൽ ഉച്ചയ്ക്ക് 12.30 വരെ സന്നിധാനത്ത് നടന്നു. മണ്ഡലപൂജ കഴിഞ്ഞു 1 മണിക്ക് നടയടക്കുകയും, തുടർന്ന്,വീണ്ടും 4 മണിക്ക് നടതുറന്ന് ആറരയ്ക്ക് ദീപാരാധനയും, രാത്രി 9.50 ന് ഹരിവരാസനം ചൊല്ലി
10 ന് നട അടക്കലും കഴിഞ്ഞു, മകരവിളക്ക് ഉത്സവത്തിനായി ഈമാസം 30 ന് വൈകിട്ട് 5 മണിക്കാവും നട വീണ്ടും തുറക്കുക.
വ്യാഴാഴ്ച അയ്യപ്പന് തങ്കിയങ്കി ചാർത്തിയുള്ള ദീപാരാധന ഭക്തർക്കാകെ ദർശനസായൂജ്യമേകി നടന്നു. ആർക്കുമൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവാതെ, ദർശനപുണ്യം നൽകി തങ്കയങ്കി ചാർത്തലുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നതിൽ പോലീസ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളുടെയും മികച്ച ഏകോപനമാണ് കാണാൻ കഴിഞ്ഞതെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ പറഞ്ഞു. പരാതികളൊന്നും ഉയരാതെ ഭക്തജനലക്ഷങ്ങൾക്ക് മണ്ഡലകാലം അനുഗ്രഹീതമാം വിധം ദർശനം നടത്താൻ സാധിച്ചത് പോലീസിന്റെയും കൂടി മികച്ച വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



