
വയോധികയുടെ കഴുത്തിലെ മാല മുറിച്ചെടുക്കാൻ ശ്രമം, തടഞ്ഞപ്പോൾ വസ്ത്രം വലിച്ചുകീറിയ മോഷ്ടാക്കളിൽ ഒരാൾ അറസ്റ്റിലായി
വീട് ചോദിക്കാനെന്ന വ്യാജേന സ്കൂട്ടറിൽ അരികിലെത്തിയശേഷം വയോധികയുടെ കഴുത്തിലെ മാല കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുകയും, തടയാൻ ശ്രമിച്ചപ്പോൾ വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്ത മോഷ്ടാക്കളിൽ ഒരാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പട്ടാഴി പന്തപ്ലാവ് ,ശംഭു ഭവനത്തിൽ ആദർശ് രവീന്ദ്രൻ (26) ആണ് അറസ്റ്റിലായത്. 5 ന് വൈകിട്ട് ഏഴോടെ 63 കാരിയായ വീട്ടമ്മ ഭർത്താവിൻെറ കുടുംബ വീട്ടിൽ നിന്നും പുറത്ത് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് ഇയാളും കൂട്ടുപ്രതിയും സ്കൂട്ടറിലെത്തിയത്. സ്ഥലത്തെഒരുവീട്അന്വേഷിക്കാനെന്ന വ്യാജേന ഇവരെ സമീപിച്ച പ്രതികളിൽ സ്കൂട്ടറിന് പിന്നിൽ ഇരുന്നു യാത്ര ചെയ്തയാളാണ് ആക്രമിച്ചത്.
ഒന്നാം പ്രതി ആദർശാണ് സ്കൂട്ടർ ഓടിച്ചത്, പിന്നിലിരുന്ന് യാത്ര ചെയ്ത രണ്ടാം പ്രതി കൈയ്യിൽ കരുതിയ കട്ടർകൊണ്ട് ഇവരുടെ അടുത്ത് ചെന്ന് കഴുത്തിൽ കിടന്ന 16 ഗ്രാം തൂക്കം വരുന്ന സ്വർണമാല മുറിച്ചെടുത്തു. കവർച്ച തടയാൻ ശ്രമിച്ച വയോധികയുടെ ബ്ലൌസ് ഇയാൾ വലിച്ച് കീറി അപമാനിക്കുകയും ചെയ്തു. മാലയ്ക്ക് 1,70,000 രൂപ വിലവരും. ഇടപ്പാവൂർ ക്ഷേത്രത്തിന് സമീപമുള്ള ഇടവഴിയിൽ കൂടി നടന്ന് പോയ ഇടപ്പാവൂർ സ്വദേശിനി (63)യുടെ സ്വർണമാലയാണ് സ്കൂട്ടറിലെത്തിയ മോഷ്ടാക്കൾ കവർന്നെടുത്തത് ആദർശിനെ വയോധികയുടെ മകൻ സന്ദീപ് ഓടിച്ചിട്ട് പിടികൂടി, എന്നാൽ കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. കോയിപ്രം പോലീസ് ഉടനെതന്നെ സ്ഥലത്തെത്തി ആദർശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു.ഇയാളെ കോടതിയിൽ ഹാജരാക്കി, രണ്ടാം പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി



