
ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച പ്രതി പിടിയിലായി
ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ കോന്നി പോലീസ് പിടികൂടി. കോന്നി താഴം മണിയൻപാറ അട്ടച്ചാക്കൽ ആഞ്ഞിലി മൂട്ടിൽ മേലേതിൽ
മിനി ജോർജ്ജിന്റെ കുടുംബ വീടായ ചരുവിലെത്ത് വീടിന്റെ ഓടിളക്കി ഉള്ളിൽ കടന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത്. പത്തനാപുരം പാടം വെള്ളംതെറ്റി സുരേഷ് ഭവനം വീട്ടിൽ സുമേഷി ( 42)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധൻ രാവിലെ ഒമ്പതോടെയായിരുന്നു മോഷണം. മിനി ജോർജിന്റെ അനുജത്തി ബിൻസിയുടെ പേരിലുള്ളതും, മിനി യുടെ മേൽനോട്ടത്തിലുള്ളതുമായ ആഞ്ഞിലികുന്നിലെ കുടുംബ വീടിന്റെ ഓടിളക്കി ഉള്ളിലിറങ്ങിയ ഇയാൾ, മെയിൻ സ്വിച്ചം എല്ലാം മുറികളിലെയും വയറിങ് സ്വിച്ച് ബോർഡുകളിലെ കോപ്പർ വയറുകളും മോഷ്ടിക്കുകയായിരുന്നു. 10000 രൂപയുടെ നഷ്ടം സംഭവിച്ചു.മിനിയുടെയും ബിൻസിയുടെയും പേരിലുള്ള കുടുംബ ഓഹരിയിൽപ്പെട്ട തും, ബിൻസിയുടെ ഉടമസ്ഥതയിലുമുള്ള കുടുംബവീട്ടിൽ പതിവുപോലെ ബുധൻ രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മിനി അറിയുന്നത്. മേൽക്കൂരയുടെ ഓട് ഇളക്കിമാറ്റിയതും പുറത്തെ ഭിത്തിയിൽ മുള കൊണ്ടുള്ള ഏണി ചാരി വെച്ചിരിക്കുന്നതും കണ്ടു. ഏണി താഴെ ഇട്ടശേഷം ഒച്ചയുണ്ടാക്കാതെ ശ്രദ്ധിച്ചപ്പോൾ അടുക്കളയോട് ചേർന്നുള്ള വാതിൽ തുറന്നു ഒരാൾ ഇറങ്ങി ഓടുന്നതാണ് കണ്ടത്. ഇവർ ബഹളമുണ്ടാക്കി കൊണ്ട് ഇയാൾക്ക് പിന്നാലെ ഓടി. അടുത്ത പുരയിടത്തിൽ തൊഴിലുറപ്പ് ജോലി ഏർപ്പെട്ടിരുന്ന തൊഴിലാളികളും അയൽവാസികളും ചേർന്ന് ഇയാളെ തടഞ്ഞു നിർത്തി പിടിക്കുകയായിരുന്നു.
ചോദ്യം ചെയ്തപ്പോൾ കുമ്പഴയിൽ വാടകയ്ക്ക് താമസമാണെന്നും, പത്തനാപുരം പാടത്താണ് വീടെന്നും അറിയിച്ചു. നാട്ടുകാർ സ്ഥലത്തെ മെമ്പറെയും പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. പിന്നീട് വീടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് വയറിങ് സാധനങ്ങൾ മോഷണം പോയതായി അറിയുന്നത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ ജോലി ചെയ്യുന്ന അനുജത്തി ബിൻസി, വീടിന്റെ താക്കോൽ സഹോദരിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മിനിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ് എസ് ഐ വിമൽ രംഗനാഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയാണ്. തുടർ നടപടി സ്വീകരിച്ച പോലീസ്, പ്രതിയുടെ അറസ്റ്റ് 11 ന് രേഖപ്പെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.



