News

വ്യാജ രേഖകള്‍ ചമച്ച് ബന്ധുവിന്റെ സ്വത്ത് തട്ടിയെടുത്ത കേസിലെ പ്രതിയെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഓടിച്ചിട്ട് പിടികൂടി

വ്യാജ രേഖകള്‍ ചമച്ച് ബന്ധുവിന്റെ സ്വത്ത് തട്ടിയെടുത്ത വിരുതനെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം സാഹസികമായി പിടികൂടി.
കുമ്പഴ കളിയിക്കാപ്പടി മണിയംകുറിച്ചി പുരയിടത്തില്‍ ഷംനാദ്( 49 ) ആണ് അറസ്റ്റിലായത്. ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് , വില്‍പ്പത്രം, മുന്‍സിഫ്‌ കോടതി വിധി എന്നിവ തയാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു പ്രതി. യഥാര്‍ത്ഥ ഉടമസ്ഥന്റെ വ്യാജ വിലാസം ഹൈക്കോടതിയില്‍ നല്‍കി ഉടമസ്ഥന് ഹൈക്കോടതി അയച്ച നോട്ടിസ് വ്യാജ വിലാസത്തില്‍ നിന്നും സ്വയം കൈപ്പറ്റുകയും, യഥാര്‍ത്ഥ ഉടമസ്ഥന്‍ കോടതിയില്‍ ഹാജരാകാന്‍ ഇടയാക്കാതെ തനിക്കനുകൂലമായി എക്സ് പാര്‍ട്ടി ഉത്തരവ് സമ്പാദിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. വ്യാജ മുനിസിഫ് കോടതി വിധിയും , വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റും , വില്‍പ്പത്രവുമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ ഹൈക്കോടതി ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവായത്തിന്റെ അടിസ്ഥാനത്തില്‍, 2022 ല്‍ പത്തനംതിട്ട പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലെത്തിയത്.പ്രതിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ജില്ലാ പോലിസ് മേധാവി വി. ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തില്‍ എസ് ഐ കെ ആര്‍ അരുണ്‍കുമാര്, എ എസ് ഐ സി കെ മനോജ്‌, മലയാലപ്പുഴ സ്റ്റേഷനിലെ എസ് സി പി ഓ സുധീഷ്‌ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത് . പോലീസ് ഉദ്യോഗസ്ഥരെ തള്ളിയിട്ടിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്‍തുടര്‍ന്ന് കുമ്പഴ ജംഷനിലെ നാലുനില വ്യാപാര സമുച്ചയത്തിലെ ശുചിമുറിയില്‍ നിന്നാണ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്. പ്രതിയെ കുടുക്കുന്നതിൽ ജില്ലാ പോലീസ് സൈബർ സെല്ലിലെ ഉദ്യോഗസ്ഥരുടെ സഹായം നിർണായകമായി.രാത്രി വീട്ടിൽ എത്തുന്നുണ്ടെന്ന രഹസ്യവിവരം മനസ്സിലാക്കി ഇന്നലെ രാത്രി കുമ്പഴയിലെ വീടിനു സമീപം കാത്തിരുന്ന പോലീസ് സംഘം 8 മണിയോടെ ബൈക്കിൽ എത്തിയ പ്രതിയെ വളഞ്ഞു പിടികൂടാൻ ശ്രമിച്ചു.വീടിനുള്ളിൽ കയറിയ ഇയാൾ പോലീസിന്റെ സാമീപ്യം മനസ്സിലാക്കി അടുക്കവാതിലിലൂടെ പുറത്തേക്കൊടി രക്ഷപ്പെട്ടു. പിന്നീട് പുലർച്ചെയെത്തി പോലീസ് സമീപത്തെല്ലാം തിരഞ്ഞെങ്കിലും പ്രതിയെ കിട്ടിയില്ല. രാവിലെ ടയറിൻറെ പഞ്ചർ ഒട്ടിക്കുന്ന കടയുടെ മുന്നിൽ ഇയാളുടെ ബൈക്ക് കണ്ടെത്തിയ പോലീസ്, പരിസരത്തുനിന്നും പിടികൂടി കാറിൽ കയറ്റി പോകാൻ ശ്രമിക്കുന്നതിനിടെ എ എസ് ഐ മനോജിനെ തള്ളിയിട്ടശേഷം ഓടിരക്ഷപ്പെട്ടു. കുമ്പഴ ചന്തയുടെ മതിൽ ചാടി ഓടിയ ഇയാൾ, നാലുനില കെട്ടിടത്തിലെ ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കണ്ടെത്തി. ഓട്ടത്തിനിടെ സുധീഷിന് വീണു പരിക്കുപറ്റി. പ്രതിയെ പിടികൂടാൻ ഇന്നലെ രാത്രി മലയാലപ്പുഴ പോലീസിന്റെ സഹായം അന്വേഷണസംഘം തേടിയിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞുപോകും വഴിയാണ് മലയാലപ്പുഴ സ്റ്റേഷനിലെ സി പി ഓ സുധീഷ് ജില്ലാ ക്രൈം ബ്രാഞ്ചിലെ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം പ്രതിയെ പിടിക്കാൻ കൂടിയത്.
പ്രതിയിൽ നിന്നും വിവിധ ബാങ്കുകളുടെ എട്ട് എ ടി എം കാര്‍ഡുകള്‍, മൂന്ന് റബ്ബര്‍ ടാപ്പിംഗ് കത്തികള്‍, വിവിധ കോടതികളുടെ വ്യാജ സീല്‍ പതിച്ച ഉത്തരവുകള്‍ , രജിസ്ട്രെഷന്‍ വകുപ്പിന്റെ വ്യാജ സീലുകള്‍, വ്യാജ കരമടച്ച രസീതുകള്‍ , വാദിയുടെ പേരില്‍ തയാറാക്കിയ വ്യാജ പരാതികള്‍, വ്യാജ വിവാഹ ഫോട്ടോ, വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ,വ്യാജ വില്‍പ്പത്രം ഓമല്ലൂര്‍ മഞ്ഞനിക്കര സ്വദേശിയുടെ വോട്ടര്‍ ഐ ഡി കാര്‍ഡുപയോഗിച്ച് തന്റെ ഫോട്ടോ ഒട്ടിച്ച വ്യാജ തിരിച്ചറിയല്‍ രേഖ, പത്തനംതിട്ട കുടുംബ കോടതിയുടെ വ്യാജ സീല്‍ , പത്തനംതിട്ട സബ് രജിസ്ട്രാറുടെ വ്യാജ സീല്‍ , വിവിധ വക്കീലന്മാരുടെ രജിസ്റ്റര്‍ നമ്പര്‍ പതിച്ച സീല്‍ , വ്യാജ വില്‍പ്പത്രം , തിരുവനതപുരം കോസ്മോ ആശുപത്രിയുടെ വ്യാജ ചികിത്സാ രേഖകള്‍ എന്നിവ കണ്ടെടുത്തു. പത്തനംതിട്ട ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലും, പോലിസ് മുന്പാകെയും മോട്ടോര്‍ വാഹന വകുപ്പ് എന്നിവിടങ്ങളിലും വ്യാജ രേഖകള്‍ ഹാജരാക്കിയതിനും , ആശുപത്രി ജീവനക്കാരെ ആക്രമിച്ചതിനും , വാഹന മോഷണത്തിനും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തി അസഭ്യം വിളിച്ചതിനും മുന്‍പ് ഇയാളുടെ പേരില്‍ ഏഴു കേസുകള്‍ നിലവിലുള്ളതായും ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായി. വ്യാജ രേഖകളും സീലുകളും തയാറാക്കാന്‍ ഇയാളെ സഹായിച്ച ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page