
വിവിധ ജില്ലകളിൽ മോഷണവും കവർച്ചയും പതിവാക്കിയ കുപ്രസിദ്ധ മോഷണസംഘം പോലീസിൻ്റെ പിടിയിലായി
കഴിഞ്ഞ രണ്ടു മാസക്കാലമായി കേരളത്തിലെ വിവിധ ജില്ലകളിൽ മോഷണവും കവർച്ചയും പതിവാക്കിയ കുപ്രസിദ്ധ മോഷണസംഘം പന്തളം പോലീസിൻ്റെ പിടിയിലായി. തൃശൂർ പുതുക്കാട് ചിറ്റിലശേരി നെന്മണിക്കരയിൽ കൊട്ടേക്കാട്ട് വീട്ടിൽ രതീഷ് കുമാർ (36),കോട്ടയം കിളിരൂർ അട്ടിയിൽ വീട്ടിൽ ഷാജിദ് മകൻ നെജിംഷാ (28)എന്നിവരാണ് പിടിയിലായത്. ഇതിൽ രതീഷ്കുമാറിന് തൃശൂർ ജില്ലയിലെ ചേർപ്പ്, കൊടുങ്ങല്ലൂർ, ആളൂർ, ഒല്ലൂർ, പുതുക്കാട്, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ആലപ്പുഴ ജില്ലയിലെ രാമങ്കരി എന്നിവിടങ്ങളിൽ മോഷണ കേസ് നിലവിലുണ്ട്.
കൊല്ലം പത്തനംതിട്ട ആലപ്പുഴ തൃശ്ശൂർ എറണാകുളം എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് ഇവർ മോഷണം നടത്തിയത്. കടക്കൽ സ്വദേശിയിൽ നിന്നും 400 രൂപ ദിവസ വാടകയ്ക്ക് എടുത്ത പിക്കപ്പ് വാഹനത്തിൽ കറങ്ങി നടന്ന് വ്യാപാരസ്ഥാപനങ്ങൾ കണ്ടുവെക്കുകയും തുടർന്ന് രാത്രി പിക്കപ്പ് വാഹനത്തിൽ വന്ന് പൂട്ടുകൾ തകർത്ത് കവർച്ച നടത്തുകയാണ് ഇവരുടെ രീതി. ഒക്ടോബർ 23 രാത്രി പന്തളത്ത് ദന്തൽ ഹോസ്പിറ്റൽ, ബേക്കറികൾ, തുണിക്കടകൾ അടക്കം നിരവധി സ്ഥാപനങ്ങളിലാണ് ഇവർ കവർച്ച നടത്തിയത്. നഗരത്തിലെ പുതുതായി ആരംഭിച്ച ബൂഫിയ ബേക്കറിയിൽ നിന്നും 40000 രൂപയാണ് കവർന്നത്. പ്രതികൾ എറണാകുളം ജില്ലയിൽ ഉണ്ടെന്ന് മനസ്സിലാക്കിയ പന്തളം പോലീസ്, കളമശ്ശേരിയിൽ മോഷണത്തിനായിപ്രതികൾ ആക്കംകൂട്ടി വരുന്നതിനിടയ്ക്ക് പോലീസ് ജീപ്പ് കുറുക്കിട്ട് സാഹസികമായിട്ടാണ് ഇവരെ പിടികൂടിയത്. അടൂർ ഡി. വൈ. എസ്. പി. സന്തോഷ് കുമാറിൻ്റെ മേൽനോട്ടത്തിൽ പന്തളം പോലീസ് ഇൻസ്‌പെക്ടർ റ്റി. ഡി. പ്രജീഷ്, സബ് ഇൻസ്പെക്ടർ അനീഷ് എബ്രഹാം ,എ എസ്. ഐ.രാജേഷ് ആർ. സി, പോലീസ് ഉദ്യോഗസ്ഥരായ അനീഷ് റ്റി. എസ്, എസ് അൻവർഷ ,രഞ്ജിത്ത് സുരേഷ് എന്നിവരടങ്ങിയ സംഘമാണ് സാഹസിക നീക്കത്തിലൂടെ പ്രതികളെ പിടികൂടിയത്.അറസ്റ്റിലായ പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു


