News

വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് 15 കാരിയെ പീഡിപ്പിച്ച യുവാവും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയും പിടിയിൽ

ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും 15 കാരിയെ വലയിലാക്കി, വിവാഹവാഗ്ദാനം നൽകിയശേഷം താലി ചാർത്തുകയും, തുടർന്ന് മൂന്നാറിലെത്തിച്ച് ബലാൽസംഗം ചെയ്യുകയും ചെയ്ത പ്രതിയെ മലയാലപ്പുഴ പോലീസ് പിടികൂടി. ഇയാൾക്ക് ഒത്താശ ചെയ്തതായി വെളിവായതിനെതുടർന്ന് കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തു. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശ് (25), 35 കാരിയായ കുട്ടിയുടെ അമ്മ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് യുവാവ്, കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി താലികെട്ടിയതും വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയതും.
കുട്ടിയെ കാണാതായതിനു മലയാലപ്പുഴ പോലീസ് കുട്ടിയുടെ പിതാവിന്റെ മൊഴിപ്രകാരം ആദ്യം കേസെടുത്തിരുന്നു. ശനിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. മാതാവിന്റെ സഹായത്തോടെ കുട്ടിയെ വീട്ടിൽ നിന്നും ഇയാൾ വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. കുട്ടിയെ ചുട്ടിപ്പാറയിലെത്തിച്ച്, മാതാവിന്റെ സാന്നിധ്യത്തിൽ കഴുത്തിൽ താലിചാർത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ചശേഷം, അന്ന് വൈകിട്ട് 5 മണിക്ക് വീട്ടിൽ നിന്നും കുട്ടിയെ മൂന്നാറിലേക്ക് കൊണ്ടുപോയി. യുവാവിന്റെ നിർദേശപ്രകാരമാണ് രണ്ടാം പ്രതി കുട്ടിയേയും കൂട്ടി മൂന്നാറിൽ ഒപ്പം പോയത്.
ഞായറാഴ്ച്ച രാവിലെ മൂന്നാർ ടൗണിനുസമീപം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ മാതാവ് ശുചിമുറിയിൽ പോയ തക്കം നോക്കി അമൽ കുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ അന്വേഷണസംഘം, തിങ്കളാഴ്ച രാവിലെ 7 മണിയോടെ അവിടെയെത്തി മൂവരെയും കണ്ടെത്തി. തുടർന്ന്, പെൺകുട്ടിയെ കോന്നി നിർഭയ ഹെൻറി ഹോമിലെത്തിച്ചു. വനിതാ എസ് ഐ കെ ആർ ഷെമിമോൾ അവിടെവച്ച് കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ അമലിനെതിരെ ബലാൽസംഗത്തിനും പോക്സോ നിയമപ്രകാരവുമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
സംരക്ഷണചുമതലയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഉത്തരവാദിത്തം നിർവഹിക്കാത്തതിന്റെ പേരിൽ മാതാവിനെ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു. വൈദ്യപരിശോധന നടത്തിച്ചശേഷം കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി. തുടർനടപടികൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കി. മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ കെ എസ് വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് ഐ വി എസ് കിരൺ, എസ് സി പി ഒമാരായ സുധീഷ് കുമാർ, ഇർഷാദ്, രതീഷ്, സി പി ഓമാരായ പ്രിയേഷ്, ആതിര എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page