
ശബരിമല മണ്ഡല മകരവിളക്ക് കാല മുന്നൊരുക്കങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് വിലയിരുത്തി
ഈ വർഷത്തേ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള പോലീസിന്റെ ക്രമീകരണങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് വിലയിരുത്തി. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വ്യാഴം രാവിലെ 11 ന് നടന്ന അവലോകനയോഗത്തിൽ അദ്ദേഹം പങ്കെടുത്തു. തീർത്ഥാടനം സുഗമമാക്കുന്നതിനുള്ള പോലീസ് ക്രമീകരണങ്ങൾ പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ ആവശ്യമായ സേവനം നൽകലാണ് പ്രധാന ചുമതലയെന്നും,
ശബരിമല ഡ്യൂട്ടി സേവനമായി കരുതണമെന്നും ആദ്യഘട്ടഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി ഉത്ബോധിപ്പിച്ചു.
പോക്കറ്റടി, മോഷണം, ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവ തടയാൻ കർശന നടപടി സ്വീകരിക്കും.. പ്രധാന പാതകളിലും അനുമതി ഇല്ലാത്ത സ്ഥലങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്ക് ആവശ്യമായ താമസ ഭക്ഷണസൗകര്യങ്ങൾ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. വിവിധയിടങ്ങളിൽ ഇത്തരത്തിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ സന്ദർശിച്ച് അദ്ദേഹം വിലയിരുത്തി. ചീഫ് പോലീസ് കോഓർഡിനേറ്റർ എ ഡി ജി പി എസ് എസ് ശ്രീജിത്ത്, ഐ ജി ശ്യാംസുന്ദർ, ഡി ഐ ജി പുട്ട വിമലാദിത്യ, ജില്ലാ പോലീസ് മേധാവിമാരായ വി ജി വിനോദ് കുമാർ(പത്തനംതിട്ട ), എ ഷാഹുൽ ഹമീദ് (കോട്ടയം ), ടി കെ വിഷ്ണു പ്രദീപ് (ഇടുക്കി) തുടങ്ങിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.



