
സ്കൂട്ടറിൽ സഞ്ചരിച്ചെത്തി വയോധികയുടെ മൂന്നര പവന്റെ മാല കവർന്ന പ്രതി പിടിയിലയി
റോഡിലൂടെ നടന്നുപോയ വയോധികയുടെ പിന്നാലെ സ്കൂട്ടറിൽ സഞ്ചരിച്ചെത്തി കഴുത്തിൽ കിടന്ന മൂന്നരപ്പവൻ സ്വർണമാല കവർന്ന മോഷ്ടാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റൂർ വെസ്റ്റോതറ പുന്നവേലിൽ വീട്ടിൽ തരുൺ തമ്പി(31) ആണ് പിടിയിലായത്. കഴിഞ്ഞമാസം 24 ന് രാവിലെ 9.30 ന് പൂഴിക്കുന്നിൽ വച്ചാണ് സംഭവം. ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പൂച്ചേരിമുക്ക് പൂഴിക്കുന്ന് പബ്ലിക് റോഡിലൂടെ നടന്നുപോയ കോയിപ്രം വരയന്നൂർ കാലായിൽ പി വി മാത്യുവിന്റെ ഭാര്യ സൂസമ്മമാത്യു(71) വിന്റെ മാലയാണ് മോഷ്ടാവ് പറിച്ചെടുത്ത് കടന്നത്. പൂച്ചേരി ഭാഗത്ത് നിന്നും സ്കൂട്ടറിൽ യാത്ര ചെയ്തെത്തിയാണ് പ്രതി മാല പറിച്ചെടുത്തത്.
മോഷ്ടാവുമായുള്ള പിടിവലിക്കിടയിൽ ഇവരുടെ വലതു തോൾ ഭാഗത്ത് കഴുത്തിനോട് ചേർന്ന് ഉരവുണ്ടായി. കള്ളനെ തടഞ്ഞുവെങ്കിലും ശക്തമായി പിടിച്ചു വലിച്ചു മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാലക്ക് രണ്ടര ലക്ഷം രൂപ വില വരും.
അന്നുതന്നെ സ്റ്റേഷനിലെത്തി വിവരം പറഞ്ഞ സൂസമ്മ മാത്യുവിന്റെ മൊഴിവാങ്ങി കോയിപ്രം പോലീസ് കേസ് രജിസ്റ്റർ ചെയ്തു, എസ് ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയതിനെത്തുടർന്ന്, എസ് ഐ ബി എസ് ബിജു അന്വേഷണം ഏറ്റെടുത്തു. മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടറിന്റെ നമ്പരിന്റെ അടിസ്ഥാനത്തിൽ ആർസി വിവരം പരിശോധിക്കുകയും, കുറ്റൂർ വെസ്റ്റ് ഓതറ പുന്നവേലിൽ വീട്ടിൽ തനൂജ് തമ്പിയുടേതാണ് സ്കൂട്ടർ എന്ന് കണ്ടെത്തുകയും ചെയ്തു. ഇയാളോട് അന്വേഷിച്ചപ്പോൾ ജോലി സംബന്ധമായി എറണാകുളത്താണ് എന്നും, വാഹനം ഇപ്പോൾ ജ്യേഷ്ഠനായ തരുൺ തമ്പിയാണ് ഉപയോഗിക്കുന്നത് എന്നും വെളിവായി. അങ്ങനെയാണ് കോയിപ്രം പോലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുത്തേറ്റ് പരിക്ക് പറ്റി 26 മുതൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് പോലീസ് സംഘം അവിടെയെത്തി ഇയാളെ കണ്ടെത്തി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആവുന്നത് വരെ പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. തുടർന്ന് ഈ മാസം മൂന്നിന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ഇയാളെ വൈകിട്ട് 17.20 ന് കസ്റ്റഡിയിലെടുത്തു. പിന്നീട് സൂസമ്മമാത്യു പ്രതിയെ തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാത്രി 11 ന് അറസ്റ്റ് രേഖപ്പെടുത്തി.
ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ പോലീസ്, മാല പണയം വെച്ച പഴയകാവിലെ ധനകാര്യ സ്ഥാപനത്തിലെത്തി കണ്ടെടുത്തു. അപ്രൈസറുടെ സഹായത്തോടെ മാറ്റും തൂക്കവും പരിശോധിച്ചു. സൂസമ്മയെ കാട്ടി തിരിച്ചറിഞ്ഞു. മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടർ സ്റ്റിക്കറുകൾ നീക്കം ചെയ്ത് നശിപ്പിച്ച നിലയിൽ ഇയാളുടെ വീടിന്റെ ചരിപ്പിൽ നിന്നും കണ്ടെടുത്തു. ഉപയോഗിച്ച റെയിൻകോട്ട് സീറ്റിന് അടിയിൽ നിന്നും, ഹെൽമറ്റ് വാഹനത്തിൽ തൂക്കിയിട്ടനിലയിലും പോലീസിന് ലഭിച്ചു. പ്രതിയുടെ വിരലടയാളം, വിദഗ്ദ്ധരുടെ സഹായത്തോടെ ശേഖരിച്ചു. ഇയാൾ സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ, ഈ കേസിൽ വേറെ പ്രതികളുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു



