
സ്ത്രീകളെ ശല്യം ചെയ്യുന്നതായി അറിഞ്ഞെത്തിയ പോലീസിനെ ഉപദ്രവിച്ച18 കാരൻ പിടിയിലായി
പത്തനംതിട്ട പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്ത്രീകളെ ശല്യം ചെയ്യുന്നതായി ഫോൺ സന്ദേശം കിട്ടിയതിനെതുടർന്ന് അന്വേഷിച്ചെത്തിയ പോലീസിന് നേരേ യുവാവിന്റെ ആക്രമണം. ചൊവ്വ വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം.
എസ് ഐ ജിനുവിനാണ് മർദ്ദനമേറ്റത്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്പിൽ വീട്ടിൽ നിന്നും അതിരുങ്കൽ അമ്പാടിയിൽ വീട്ടിൽ വാടകയ്ക്ക് താമസം ജിബിൻ ബിജു (18) ആണ് അറസ്റ്റിലായത്.
സ്ഥലത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയ ഇയാളെ എസ് ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അവിടെനിന്നും ഒഴിവാക്കാൻ ശ്രമിച്ചു. ഇയാളുടെ പേരുവിവരം ചോദിച്ച എസ് ഐയോട് തട്ടിക്കയറി. സ്ഥലത്തുനിന്നും നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ അക്രമാസക്തനാവുകയായിരുന്നു. എസ് ഐ ജിനുവിനെ കയ്യേറ്റം ചെയ്യുകയും, തള്ളിതാഴെയിട്ട ശേഷം കമ്പെടുത്ത് തലക്ക് പിന്നിൽ അടിക്കുകയും ചെയ്തു. യൂണിഫോം വലിച്ച് പൊട്ടിക്കുകയും ചെയ്തു. കൂടുതൽ പോലീസ് എത്തി ഇയാളെ നിയന്ത്രണത്തിലാക്കി സ്റ്റേഷനിലെത്തിച്ചു. എസ് ഐ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി, എസ് ഐ യുടെ മൊഴിപ്രകാരം ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസെടുത്തത്.
വൈദ്യപരിശോധന തുടങ്ങിയ നടപടികൾക്ക് ശേഷം വിശദമായി ചോദ്യം ചെയ്തു. തുടർന്ന് ബുധൻ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ഇൻസ്പെക്ടർ ഡി ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.യുവാവിനെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സ്വകാര്യ ബസ് സ്റ്റാൻഡ് തുടങ്ങിയ പൊതു ഇടങ്ങൾ കേന്ദ്രീകരിച്ച് പട്രോളിംഗ് ഉൾപ്പെടെയുള്ള നടപടികൾ കർശനമാക്കുമെന്നും, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു



