
സൈലൻസറിൽ രൂപമാറ്റം വരുത്തി വൻ ശബ്ദത്തിൽ അപകടകരമായി ഓടിച്ചുപോയ ബൈക്കിനെ പോലീസ് പിന്തുടർന്നു പിടികൂടി
സൈലൻസറിൽ രൂപമാറ്റം വരുത്തി വൻ ശബ്ദത്തിൽ അതിവേഗത്തിൽ ഓടിച്ചുപോയ ബൈക്കിനെ ഹോം ഗാർഡ് കൈകാണിച്ചപ്പോൾ നിർത്താതെ പാഞ്ഞു, വിവരമറിഞ്ഞെത്തിയ പോലീസ് പിന്തുടർന്നു പിടികൂടി. ഓടിച്ചയാൾക്കെതിരെ കേസെടുത്തു പുളിക്കീഴ് പോലീസ്. നിരത്തുകളിൽ അപകടങ്ങൾ പെരുകുന്ന പശ്ചാത്തലത്തിൽ, അവ
തടയുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്ന ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ പട്രോളിംഗിനിടെയാണ് സംഭവം.
ശനി വൈകിട്ട് ആറുമണി കഴിഞ്ഞപ്പോൾ പൊടിയാടി തിരുവല്ല റോഡിൽ രണ്ടുപേരെ പിന്നിലിരുത്തി അമിതവേഗതയിലും, അപകടമുണ്ടാക്കും വിധവും വലിയ ശബ്ദത്തിലും മോട്ടോർ സൈക്കിൾ ഓടിച്ചുപോയ നെടുമ്പ്രം മണക്ക് മങ്ങാട്ടു വീട്ടിൽ അഷ്മിത്തി(19)നെതിരെയാണ് കേസെടുത്തത്. പൊടിയാടിയിൽ വച്ച് ബൈക്കിന്റെ വരവുകണ്ട് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് ചെന്താമരൻ കൈകാണിച്ചെങ്കിലും നിർത്താതെ പോയി. തുടർന്ന് പോലീസിനെ അറിയിക്കുകയും എസ് ഐ യുടെ നേതൃത്വത്തിൽ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു. ഞായർ രാവിലെ മെക്കാനിക്കുമായി സ്റ്റേഷനിലെത്തി സൈലൻസർ മാറ്റിവച്ചതിനെതുടർന്ന് ബൈക്ക് ഇയാൾക്കു വിട്ടുകൊടുത്തു. എസ് ഐ കെ സുരേന്ദ്രൻ, സി പി ഓ രഞ്ജു, സന്തോഷ് ,സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് നടപടികൾ കൈക്കൊണ്ടത്.



