
മോട്ടോർസൈക്കിളിൽ കറങ്ങിനടന്ന് ഇന്ത്യൻ നിർമ്മിത വിദേശ മദ്യ വില്പന നടത്തിവന്നയാളെപമ്പ പോലീസ് പിടികൂടി
ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ കുറിച്ചിക്കര പൊങ്ങണംകാട് അയണിക്കൽ വീട്ടിൽ നിന്നും
പമ്പ അട്ടത്തോട് വെള്ളാച്ചി പുത്തൻപുരയ്ക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഐ പി ലോറൻ (43 )ആണ് പിടിയിലായത്. ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. ശബരിമലയിലെ ഡോളി തൊഴിലാളികൾക്കും ട്രാക്ടർ തൊഴിലാളികൾക്കും മറ്റും ഫോണിൽ വിളിച്ച് അറിയിക്കുന്നത് അനുസരിച്ച് വിദേശമദ്യം എത്തിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി പമ്പ പോലീസ് പ്രത്യേകപരിശോധനകൾ നടത്തിയിരുന്നു. ഇതിനെതുടർന്ന് കഴിഞ്ഞദിവസം ഒരാൾ വാറ്റുചാരായവും വാറ്റ് ഉപകരണങ്ങളുമായി പിടിയിലായിരുന്നു.
അട്ടത്തോട് തിരുവാഭരണ തറ ക്ഷേത്രത്തിന് സമീപത്ത് നിന്നും ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് ലോറെൻ പിടിയിലായത്. ഇയാൾ മോട്ടോർസൈക്കിളിൽ കറങ്ങിനടന്ന് മദ്യ വില്പന നടത്തിവരുന്നതായി വിവരം പോലീസിന് ലഭിച്ചിരുന്നു. റാന്നി ഡിവൈഎസ്പി ആർ ജയരാജിന്റെ മേൽനോട്ടത്തിലായിരുന്നു പോലീസ് നടപടി. പരിശോധനകൾക്ക് പമ്പ പോലീസ് ഇൻസ്പെക്ടർ സി കെ മനോജ് നേതൃത്വം നൽകി. പോലീസ് സംഘത്തിൽ എസ് ഐ കെ വി സജി,
എസ് സി പി ഓമാരായ ബിനുലാൽ, സൂരജ് ആർ കുറുപ്പ്, സി പി ഓ എ എ
അരുൺ എന്നിവരാണ് ഉണ്ടായിരുന്നത്.
മോട്ടോർസൈക്കിളിൽ ഇരുന്ന് കയ്യിലെ കുപ്പിയിൽ നിന്നും സമീപത്തുനിന്ന ഒരാൾക്ക് ഗ്ലാസിൽ മദ്യം പകർന്ന് നൽകുമ്പോഴാണ് പോലീസ് പിടികൂടിയത്. ബൈക്കിനു അരികിൽ നിന്നയാൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ബൈക്കിന്റെ ഹാൻഡിലിൽ തൂക്കിയിട്ട സഞ്ചിയിൽ നിന്നും പോലീസ് സംഘം മദ്യം കണ്ടെടുത്തു. മൂന്ന് കുപ്പികളിൽ ഒന്ന് പൊട്ടിച്ചനിലയിലായിരുന്നു. മദ്യം ഒഴിച്ചു കൊടുക്കാനുള്ള കുപ്പിഗ്ലാസും കണ്ടെത്തി. ചോദ്യംചെയ്യലിൽ മദ്യം വിൽപ്പനക്ക് സൂക്ഷിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു.
ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും രണ്ടു മൊബൈൽ ഫോണും, മദ്യ വില്പനനടത്തിയ വകയിൽ ലഭിച്ച 840 രൂപയും കണ്ടെടുത്തു. മദ്യക്കുപ്പികൾ, ഗ്ലാസ്സ്, മൊബൈൽ ഫോണുകൾ, മോട്ടോർസൈക്കിൾ, മദ്യം വിറ്റുകിട്ടിയ തുക എന്നിവ പോലീസ് ബന്തവസ്സിലെടുത്തു. നിലക്കൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തിയ ശേഷം പമ്പ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം പ്രതിയെ ചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ആവശ്യക്കാർ അറിയിക്കുന്നത് പ്രകാരം മദ്യം എത്തിച്ചുകൊടുക്കുന്ന യാളുകളുണ്ടെന്ന് അന്വേഷണത്തിൽ പോലീസിന് ബോധ്യപ്പെട്ടിരുന്നു.വരും ദിവസങ്ങളിലും കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു



