
16 കാരിക്ക് നിരന്തരലൈംഗിക പീഡനം : മൂന്ന് കേസുകളിലായി മൂന്നുപേർ അറസ്റ്റിൽ
പ്രായപ്പൂർത്തിയാകാത്ത പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായ സംഭവങ്ങളിൽ മൂന്നുപേരെ പിടികൂടി ചിറ്റാർ പോലീസ്. വിവാഹവാഗ്ദാനം നൽകി ചെന്നൈയിൽ കടത്തിക്കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്ത ഇൻസ്റ്റാഗ്രാം സുഹൃത്തായ 20 കാരനാണ് ആദ്യം അറസ്റ്റിലായത്. കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറി സോഡാ കോളനി മുക്കാട്ടുപറമ്പിൽ അനന്ദു മനോജ് (20) ആണ് കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്ത് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞമാസം 6 ന് ഉച്ചക്ക് 2.30 നും ജൂൺ 2 ഉച്ചക്ക് രണ്ടിനുമിടയിലാണ് ഇയാൾ പീഡിപ്പിച്ചത്.
മേയ് 6 ന് 2.30 ന് പ്രതി ഫോണിൽ കുട്ടിയെ വിളിച്ച് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. അവിടെനിന്നും കടത്തിക്കൊണ്ടുപോയി ചെന്നൈയിലെ ഒരു ലോഡ്ജിലെത്തിച്ച് ബലാൽക്കാരമായി ലൈംഗികവേഴ്ചയ്ക്ക് ഇരയാക്കി. പിന്നീട് ഗുമ്മഡിപ്പോണ്ടി എന്ന സ്ഥലത്ത് ഒരു സ്ത്രീയുടെ വീട്ടിലെത്തിച്ച് കിടപ്പുമുറിയിൽ വച്ച് പലതവണ ബലാത്സംഗം ചെയ്തു. കുട്ടിയെ കാണാനില്ല എന്ന് ഈദിവസം തന്നെ കുട്ടിയുടെ വല്യമ്മ ചിറ്റാർ സ്റ്റേഷനിൽ അറിയിച്ചു. പിന്നീട് ഇവരുടെ മൊഴിപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, പോലീസ് ഇൻസ്‌പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ കുട്ടി തമിഴ് നാട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ചെന്നൈയിലെത്തി പോലീസ് സംഘം കൂട്ടിക്കൊണ്ടുവന്നു. അനന്ദുവിനൊപ്പം ഉണ്ടായിരുന്നു.കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോൾ സുഹൃത്തായ അനന്ദു മനോജിനോപ്പം പോയതാണെന്നും, യുവാവ് പലപ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചുവെന്നും വെളിപ്പെടുത്തി. തുടർന്ന്, വനിതാ സെൽ എസ് ഐ ഐ വി ആശ, ചിറ്റാർ പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദഇടത്തിൽ വച്ച് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ചിറ്റാർ പോലീസ് കുട്ടി വാദിയായി ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു. വിക്ടിം ലെയ്സൺ ഓഫീസർ ആയി എ എസ് ഐ സുഷമ കൊച്ചുമ്മനെ നിയോഗിച്ചു.
യുവാവിനെ സ്റ്റേഷനിലെത്തിച്ച് നിരീക്ഷണത്തിൽ സൂക്ഷിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു, തുടർന്ന് 7.30 ന് അറസ്റ്റ് ചെയ്തു. കുട്ടിയെ വൈദ്യപരിശോധനക്ക് ശേഷം, കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ് സെന്ററിൽ പാർപ്പിച്ചു. പ്രതിയെയും വൈദ്യപരിശോധനക്ക് വിധേയനാക്കി. ചിറ്റാർ പോലീസ് ഇൻസ്‌പെക്ടർ ബി രാജഗോപാലിന്റെ
നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളോളം ചെന്നൈ ആന്ധ്രാപ്രദേശ് അതിർത്തിപ്രദേശത്ത് തമ്പടിച്ച് നടത്തിയ ശ്രമകരമായ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. ഗുമ്മഡിപ്പോണ്ടി എന്ന കോളനിയിൽ നിന്നും ഏറെ സാഹസികമായ നീക്കത്തിലാണ് കുട്ടിയേയും യുവാവിനെയും കണ്ടെത്താൻ സാധിച്ചത്. കുട്ടിയുടെ വെളിപ്പെടുത്തൽ പ്രകാരം കടത്തിക്കൊണ്ടുപോകലിനും, ബലാൽസംഗത്തിനും,പോക്സോ നിയമപ്രകാരവും അനന്ദുവിനെതിരെ കേസെടുക്കുകയായിരുന്നു.
പിന്നീട് കുട്ടി നടത്തിയ വെളിപ്പെടുത്തലിൽ മറ്റ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. 2022 ജനുവരി മുതൽ 2025 ഏപ്രിൽ 14 വരെയുള്ളയുള്ള കാലയളവിൽ പെൺകുട്ടി യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവർ, കുട്ടിയുടെ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികാതിക്രമം കാട്ടി എന്ന് മൊഴിയിൽ വെളിപ്പെടുത്തി. വനിതാ സെൽ എസ് ഐ ആഷ രേഖപ്പെടുത്തിയ മൊഴിയിൽ പറയും പ്രകാരം നടത്തിയ അന്വേഷണത്തിൽ,പോക്സോ നിയമം അനുസരിച്ച് കേസെടുത്തു. ചിറ്റാർ 86 പള്ളിപ്പടി അമീന്‍ മൻസിലിൽ ജലാൽ എന്ന കെ എ റാഫി (44) യാണ് ഈകേസിൽ പിടിയിലായത്. 3 ന് രാത്രി വീടിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനെതുടർന്ന് വൈകിട്ട് 7.30 ന് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു, കുറ്റസമ്മതമൊഴി രേഖപ്പെടുത്തി.
മൂന്നാമത് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും കുട്ടിയുടെ ഇൻസ്റ്റാഗ്രാം സുഹൃത്താണ്. ചിറ്റാർ നീലിപിലാവ് കട്ടച്ചിറ കണ്ടത്തിൽ വീട്ടിൽ വാവ എന്ന് വിളിക്കുന്ന വിമൽ വിജയൻ(22) ആണ് ഈ കേസിൽ അറസ്റ്റിലായത്. 2022 ൽ ഒരു ദിവസം, വിവാഹ വാഗ്ദാനം നൽകി വാട്സ്ആപ്പിൽ വിളിച്ച് കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി. പിന്നീട് 2023 മേയിൽ ഒരു രാത്രി കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ വച്ച് ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. വനിതാ സെൽ എസ് ഐ ആഷയോടാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചിറ്റാറിൽ നിന്നും പ്രതിയെ പോലീസ് പിടികൂടി. മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്തു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ ഇൻസ്പെക്ടർക്കൊപ്പം എ എസ് ഐ സുഷമ കൊച്ചുമ്മൻ, എസ് സി പി ഓ സുമേഷ്, സി പി ഓമാരായ, അബിൻ, ഗിരീഷ്, സജിൻ, സജീവ് എന്നിവരാണ് ഉണ്ടായിരുന്നത്



