
കക്കൂസ് മാലിന്യം തള്ളിയ ടാങ്കറും പൈലറ്റ് വന്ന ജീപ്പും പിടിച്ചെടുത്ത കേസിൽ ഒരാൾ അറസ്റ്റിലായി
കടമ്പനാട് കല്ലുവിളേത്ത് മുടിപ്പുര റോഡിൽ അവഞ്ഞിയിൽ ഏലായിലും റോഡിനോട് ചേർന്നുള്ള ചാലിലും കക്കൂസ് മാലിന്യം നിക്ഷേപിച്ച ടാങ്കർ ലോറിയും പൈലറ്റ് വന്ന ജീപ്പും ഏനാത്ത് പോലീസ് പിടികൂടി. ടാങ്കർ ഡ്രൈവർ ചാരുംമൂട് തെരുവുമുക്ക് തറയിൽ പടീറ്റതിൽ അജിത് സലിം (28), അറസ്റ്റിലായി. 22 ന് രാത്രി 11 നും 11.15 നുമിടയിലാണ് മാലിന്യം ഇവിടെ തള്ളിയത് എന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇന്നലെ പുലർച്ചെ 5.30 ഓടെ പതിവുപോലെ സുഹൃത്തുക്കൾക്കൊപ്പം നടക്കാനിറങ്ങിയ കടമ്പനാട് മണ്ണടി കാലായ്ക്ക് പടിഞ്ഞാറ് ഇടശ്ശേരഴികത്ത് അനിൽ കുമാറാണ് സംഭവംശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് ഏനാത്ത് പോലീസിനെ അറിയിച്ചത്.പൊതുപ്രവർത്തകനും മുൻ പഞ്ചായത്ത് അംഗവുമായ ഇദ്ദേഹത്തിന്റെ മൊഴിപ്രകാരം പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏലായ്ക്ക് അടുത്തെത്തിയപ്പോൾ അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെതുടർന്ന് നോക്കിയപ്പോഴാണ് റോഡിന്റെ പടിഞ്ഞാറ് ചാലിലും റോഡിലുമായി കക്കൂസ് മാലിന്യം ശ്രദ്ധയിൽപ്പെട്ടത്. പോലീസിനെ ഉൾപ്പെടെ അറിയിക്കുകയും, റോഡിന് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ചുവന്ന നിറത്തിലുള്ള ടാങ്കറും, ഇളം പച്ച താർ ജീപ്പും കടമ്പനാട് ഭാഗത്തുനിന്നും വന്ന് മാലിന്യം നിക്ഷേപിച്ച ശേഷം ഏനാത്തേക്ക് പോയതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.ബി എൻ എസ് നിയമത്തിലെ 272,279 എന്നീ വകുപ്പുകൾക്കൊപ്പം കേരള പഞ്ചായത്ത് രാജ് ആക്ട് 1994 വകുപ്പ് 219(s), 120(e) കെ പി ആക്ട്, കേരള ഇറിഗെഷൻ ആൻഡ് വാട്ടർ കൺസർവേറ്റീവ് നിയമത്തിലെ
73(3), 37(4) എന്നീ വകുപ്പുകൾ കൂടിചേർത്താണ് കേസെടുത്തത്. പോലീസ് ഇൻസ്പെക്ടർ അമൃത് സിംഗ് നായകത്തിന്റെ നിർദേശപ്രകാരം എസ് ഐ ആർ രാജേഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. ആളുകൾക്ക് സാംക്രമിക രോഗവ്യാപനമുണ്ടാക്കാൻ ഇടയാക്കുമെന്നും, സമീപത്തെ ജലസ്രോത്രസ്സുകൾ മലിനപ്പെടുമെന്നും പൊതുജനസുരക്ഷയ്ക്ക് അപകടമുണ്ടാവുമെന്നുമുള്ള അറിവോടെയാണ് പ്രതികൾ ഇപ്രകാരം ചെയ്തതെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
അജിത് സലീമിനെ കോടതിയിൽ ഹാജരാക്കി, വാഹനങ്ങൾ കോടതിയിൽ ഹാജരാക്കി.



