
പന്തളത്ത് യുവതിയെ ആക്രമിച്ച് മാല പറിച്ച് കടന്ന കേസിലെ പ്രതിയെ തിരുവനന്തപുരം പെരുമാതുറയിൽ നിന്നും അറസ്റ്റ് ചെയ്തു .
പന്തളത്ത് യുവതിയെ ആക്രമിച്ച് മാല പറിച്ച് കടന്ന കേസിലെ പ്രതിയെ തിരുവനന്തപുരം പെരുമാതുറയിൽ നിന്നും അറസ്റ്റ് ചെയ്തു . തിരുവല്ല വെണ്ണിക്കുളം സ്വദേശി ചെറുവള്ളിപ്പാറ വീട്ടിൽ പ്രവീൺ ദാമോദരൻ (29) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. ഹോം മെയ്ഡ് സാധനങ്ങൾ വിൽക്കുന്ന യുവതിയെ സാധനങ്ങൾ മുഴുവൻ വാങ്ങാമെന്ന് പ്രലോഭിച്ച് അടൂരിൽ നിന്നും പ്രതിയുടെ സ്കൂട്ടറിൽ കയറ്റി പന്തളം പോലീസ് സ്റ്റേഷൻ പരിധിയിലെ മാന്തുക പുഞ്ചയുടെ ഭാഗത്ത് എത്തിച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കുകയും, എതിർത്ത യുവതിയെ അടിച്ചു വീഴ്ത്തി കഴുത്തിൽ ധരിച്ചിരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 3.30 നാണ് സംഭവം. കവർന്നെടുത്ത സ്വർണം ഇരവിപേരൂർ ഉള്ള സ്വകാര്യ ബാങ്കിൽ പണയം വെച്ച ശേഷം ഇയാൾ ഒളിവിൽ പോയി.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് ന്റെ നിർദേശപ്രകാരം പന്തളം എസ് എച്ച് ഒ യുടെ നേതൃത്വത്തിൽപ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. നിരവധി നിരീക്ഷണകാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൃത്യത്തിന് ശേഷം തിരുവനന്തപുരം പെരുമാതുറയിൽ ഒളിവിൽ കഴിയുകയായിരുന്നപ്രതിയെ അതി സാഹസികമായാണ് പന്തളം പോലീസ് പിടികൂടിയത്. പന്തളം എസ് എച്ച് ഒ സജീഷ് കുമാർ, പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ , നിസാർ മൊയ്തീൻ, വിഷ്ണു, ഷൈൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ സാഹസികമായിപിടികൂടിയത്.അറസ്റ്റിലായ പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



