
വിധിയായ കേസില്‍ പ്രതികരിക്കാതെ വന്നതോടെ കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്‌ടർക്കെതിരെ അറസ്റ്റ് വാറന്റ്
വിധിയായ കേസില്‍ പ്രതികരിക്കാതെ വന്നതോടെ കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്‌ടർക്കെതിരെ അറസ്റ്റ് വാറന്റ് ഇറക്കി ഉപഭോക്ത കമ്മീഷന്‍. വാറന്റ് കിട്ടിയതിന് പിന്നാലെ പ്രതിയായ മാനേജിംഗ് ഡയറക്‌ടർ, 82,555 രൂപാ ഹർജിക്കാരിക്ക് നൽകി തടിതപ്പി.
പത്തനംതിട്ട ഏറത്തു പ്രിയാ ഭവൻ വീട്ടിൽ പി.പ്രിയ പത്തനംതിട്ട ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിൽ കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടർക്കെതിരെ ഫയൽ ചെയ്ത് അന്യായത്തിലാണ് 82,555 രൂപാ നൽകാൻ കമ്മീഷൻ വിധിച്ചത്. വിധി പ്രകാരം ഹർജിക്കാരിക്ക് നഷ്ട പരിഹാരം കൊടുക്കാത്തതു കൊണ്ടാണ് പ്രതിക്കെതിരെ വിധി നടത്തിപ്പ് ഹർജി കമ്മീഷനിൽ ഫയൽ ചെയ്‌തതും കമ്മീഷൻ പ്രതിക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചതും.
പ്രിയ ചൂരക്കോട് എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപികയും മൈസൂറിൽ പി.എച്ച്.ഡി ചെയ്യുന്ന വിദ്യാർത്ഥിയുമാണ്. 02.08.2018 9 ന് മൈസൂറിൽ ഗൈഡുമായുളള ഒരു അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുന്നതിനുവേണ്ടി 01.08.2018 വൈകിട്ട് 8.30 ന് കൊട്ടാരക്കര സ്റ്റാൻഡിൽ നിന്നും പോകുന്നകെ.എസ്.ആര്‍.ടി.സി സ്കാനിയ എ.സി ബസിൽ പോകുന്നതിനു വേണ്ടി 1003 രൂപാ നൽകി സീറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്‌തിരുന്നു. 29-07 -2018 ലാണ് ടിക്കറ്റ് ബുക്കുചെയ്‌തത്. മൈസൂറിന് പോകുന്ന അന്ന് 5 ന് പ്രിയ കൊട്ടാരക്കര ബസ് സ്റ്റേഷനിൽ എത്തിയെങ്കിലും 05.05 നും 05.22 നും ബസ്സ് ഇപ്പോൾ വരുമെന്ന് ഫോണിൽ മെസേജ് വന്നെങ്കിലും ബസ് എത്തിയില്ല. വൈകുന്നതു കൊണ്ട് തിരുവന്തപുരത്ത് ബസ് സ്റ്റേഷനിൽ വിളിച്ച് ചോദിച്ചപ്പോഴും ബസ് എത്തുമെന്ന വിവരം തന്നെയാണ് ഹർജികക്ഷിയ്ക്ക് കിട്ടിയത്. എന്നാൽ ഏതാണ്ട് 9 മണിയോട് കൂടിയാണ് ബസ് ക്യാൻസൽ ചെയ്‌ത വിവരം കൊട്ടാരക്കര ഓഫീസിൽ നിന്നും അറിഞ്ഞത്. വീട്ടിൽ നിന്നും 15 കിലോമീറ്റര്‍ ദൂരം ടാക്സിയിൽ യാത്ര ചെയ്‌താണ് പ്രിയയെത്തിയത്. പകരം ബസ് അന്വേഷിച്ചപ്പോൾ ബസ് ഉണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. മാനസികമായി ആകെ തകർന്ന ഹർജികക്ഷി പകരം എന്താണ് പോംവഴിയെന്ന് ഉദ്യോസ്ഥരോട് അന്വേഷിച്ചപ്പോൾ 11.15 ന് മൈസൂറിന് കായംകുളത്ത് നിന്നും ബസ് ഉണ്ടെന്ന് പറഞ്ഞു. ഇവര്‍ ഉടൻതന്നെ വീട്ടിൽ നിന്നും എത്തിയ ടാക്സിയിൽ തന്നെ കായംകുളത്തേയ്ക്ക് യാത്ര ചെയ്തത് 11 ന് കായംകുളത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസിൽ മൈസൂറിലേക്ക് തിരിച്ചു. എന്നാൽ പിറ്റേദിവസം 08 ന് മൈസൂർ യൂണിവേഴ്സിറ്റിയിൽ റിപ്പോർട്ട് ചെയ്യേണ്ട പ്രിയ 11.30 നാണ് റിപ്പോർട്ട് ചെയ്തത്. ബസ് എത്തിചേർന്നത് 11.15 നാണ്. എന്നാൽ ഹർജികക്ഷി താമസിച്ചെത്തിയതിനാൽ ഗൈഡുമായുള്ള കൂടിക്കാഴ്‌ച ക്യാൻസൽ ചെയ്തിരുന്നു. തുടർന്ന് 05-08-2018 വരെ മൈസൂരില്‍ ഹർജികക്ഷിയ്ക്ക് താമസിക്കേണ്ടി വന്നു. ക്യാൻസൽ ചെയ്ത ടിക്കറ്റിന്റെ ചാർജായ 1003 രൂപാ റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് കെ.എസ്.ആര്‍.ടി.സി
തയ്യാറായില്ല. സർവ്വീസിലെ അപര്യാപ്‌തത കാണിച്ചും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് ഹർജികക്ഷി കമ്മീഷനിൽ ഹർജി ഫയൽ ചെയ്‌തത്. ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരുകക്ഷികൾക്കും നോട്ടീസ് അയക്കുകയും ഹാജരായ ഇരു കക്ഷികളും അവരുടെ തെളിവുകൾ കമ്മീഷനിൽ ഹാജരാക്കുകയും ചെയ്തു. എന്നാൽ ഹർജികക്ഷിയെ വിസ്‌തരിച്ചതിൻ്റേയും അവർ ഹാജരാക്കിയ തെളിവുകളുടേയും അടിസ്ഥാനത്തിൽ കെ.എസ്.ആര്‍.ടി.സി യുടെ ഭാഗത്ത് സേവന വീഴ്‌ച ഉണ്ടായതായി കമ്മീഷന് ബോദ്ധ്യപ്പെടുകയും 1003 രൂപ ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്ത‌് കൊടുക്കാനും നഷ്ടപ രിഹാരവും കോടതി ചിലവും ഉൾപ്പടെ 82,555 രൂപ മാനേജിംഗ് ഡയറക്ടർ, തിരുവന്തപുരം ഹർജികക്ഷിയ്ക്ക് കൊടുക്കാൻ ഉത്തരവിടുകയാണ് ചെയ്തത്. ഈ ഉത്തരവ് കെ.എസ്.ആര്‍.ടി.സി
ഡയറക്‌ടർ നടപ്പിലാക്കത്തതുകൊണ്ട് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്ത‌് കമ്മീഷനിൽ ഹാജരാക്കാൻ കമ്മീഷൻ ഉത്തരവിട്ടു. എന്നാൽ ഉത്തരവ് അറിഞ്ഞ ഉടൻതന്നെ 82,555 രൂപ ഹർജികക്ഷിയ്ക്ക് നൽകുകയും വാറണ്ട് റീകാള്‍ ചെയ്യണമെന്ന് മാനേജിംഗ് ഡയറക്‌ടർ കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്‌തു.
കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് പ്രസ്‌താവിച്ച ഉത്തരവിൻ പ്രകാരമാണ് തുക കെട്ടിവച്ചത്.



