മുൻവിരോധത്താൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ പാമ്പേറ്റുമല സോജു ഭവൻ വീട്ടിൽ കെ സോജു (35) വാണ് പോലീസിൻ്റെ പിടിയിലായത്. ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷം മലയാലപ്പുഴ ക്ഷേത്രത്തിനു മുന്നിലെ റോഡിൽ വച്ച് മലയാലപ്പുഴ കടുവാക്കുഴി രമ്യാ ഭവനിൽ രാഹുൽ കൃഷ്ണനാണ് പാറക്കല്ലുകൊണ്ടുള്ള ആക്രമണത്തിൽ മാരകമായി തലയ്ക്ക് പരിക്കേറ്റത്. സോജുവിനോട് വിരോധത്തിൽ കഴിയുന്നയാളുമായി രാഹുൽ സഹകരിക്കുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കൊല്ലുമെന്ന് ആക്രോശിച്ചു കൊണ്ടാണ് കയ്യിൽ കരുതിയ പാറക്കഷ്ണം കൊണ്ട് ഇയാൾ രാഹുലിനെ ആക്രമിച്ചത്. രണ്ടുതവണ രാഹുലിന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു മാരകമായി പരിക്കേൽപ്പിച്ചു. തുടർന്ന് കൈകൊണ്ട് മൂക്കിലും പുറത്തും ഇടിച്ചു. രാഹുലിന്റെ കൂട്ടുകാർ ഇടപെട്ട് പ്രതിയെ പിന്തിരിപ്പിക്കുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കപ്പെട്ട രാഹുലിന്റെ മൊഴി രേഖപ്പെടുത്തി മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രാഹുലിന്റെ തലയിൽ 6 കുത്തിക്കെട്ട് ഇടേണ്ടിവന്നു. സോജുവിനെ ക്ഷേത്രത്തിനു സമീപത്തുനിന്നും ഉടനടി പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഞാറാഴ്ച രാവിലെ 9.30 ന് അറസ്റ്റ് രേഖപ്പെടുത്തി. സ്ഥലത്ത് നടത്തിയ തെളിവെടുപ്പിൽ ആക്രമിക്കാൻ ഉപയോഗിച്ച് പാറക്കല്ല് പോലീസ് കണ്ടെടുത്തു. 2021 ൽ മലയാലപ്പുഴ പോലീസ് രജിസ്റ്റർ ചെയ്ത ദേഹോദ്രവക്കേസിൽ ഉൾപ്പെട്ട പ്രതിയാണ് സോജു. മലയാലപ്പുഴ പോലീസ് ഇൻസ്പെക്ടർ ജി സുഭാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ പ്രസന്നൻ പിള്ള, എസ് സി പി ഓമാരായ എം എ ഇർഷാദ്, സുബീക് റഹിം, വൈശാഖ് എന്നിവരുംസംഘത്തിലുണ്ടായിരുന്നു.