
റോഡിലൂടെ നടന്നുപോയ വയോധികൻ ബൈക്കിടിച്ച് മരണപ്പെട്ട കേസിൽ പ്രതി പിടിയിൽ
റോഡിലൂടെ നടന്നുപോയ 72 കാരൻ ബൈക്കിടിച്ച് മരിച്ച കേസിൽ പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള ചവിട്ടുകുളം അമ്പലത്തിന് സമീപം മണ്ണിൽ എബി വില്ലയിൽ ടി പി ബേബി വയസ്സ് (72) ആണ് മരിച്ചത്. ഞായർ രാത്രി 8.30 ഓടെ തെക്കേമലയിൽ നിന്നും വീട്ടിലേക്ക് നടന്നുപോകവെ അതേ ദിശയിൽ ഓടിച്ചുവന്ന മോട്ടോർ സൈക്കിൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആറന്മുള സുദർശന സ്കൂളിന് സമീപം കിഴക്കില്ലത്തു വീട്ടിൽ അശ്വിൻ വിജയൻ( 29) ആണ് പിടിയിലായത്.
അപകടകരമായ വിധത്തിൽ പന്തളം ആറന്മുള റോഡിൽ ഒരാളെ പിന്നിലിരുത്തി ഇയാൾ മദ്യപിച്ച് ബൈക്ക് ഓടിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മോട്ടർസൈക്കിൾ നിയന്ത്രണംവിട്ട്, റോഡിലൂടെ നടന്നു പോയ ബേബിയുടെ പിന്നിൽ കൊണ്ടിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഇദ്ദേഹത്തിന് തലക്കും ദേഹത്തും പരിക്കുകൾ പറ്റി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു, തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബേബിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിപിൻ ഫ്രാൻസിസിൻ്റെ മൊഴിയിൽ ആറന്മുള പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. എസ് ഐ കെ ആർ ഹരീന്ദ്രനാണ് കേസ് രജിസ്റ്റർ ചെയ്തത്. അബോധാവസ്ഥയിൽ ചികിത്സയിലിരുന്ന ബേബി പിന്നീട് മരണപ്പെട്ടു. ഉടനടി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ആറന്മുള പോലീസ് സ്റ്റേഷനിലെത്തിച്ചു, നിരീക്ഷണത്തിൽ വച്ചു. ചോദ്യം ചെയ്യലിനെ തുടർന്ന് അറസ്റ്റ് ചെയ്തു.



