റാന്നിഅത്തിക്കയം ജംഗ്ഷനിൽ ചട്ടങ്ങൾ മറികടന്ന് അനധികൃത കെട്ടിട നിർമ്മാണം നടക്കുന്നതായി പരാതി.ദൂരപരിധി ലംഘിച്ച് തോടു കൈയ്യേറിയുള്ള നിര്‍മ്മാണം തടയണമെന്നാവശ്യവുമായി ആര്.ഡി.ഒയ്ക്ക് പരാതി നല്കി. അത്തിക്കയം-ചെമ്പനോലി- വെച്ചൂച്ചിറ പൊതുമരാമത്ത് വകുപ്പ് റോഡിനോട് ചേർന്നാണ് ദൂരപരിധി ലംഘിച്ചുള്ള പുതിയ കെട്ടിടം നിർമ്മാണം നടക്കുന്നത്. പമ്പാനദിയിൽ എത്തിച്ചേരുന്ന കരണം കുത്തി തോട് കയ്യേറി വശം കെട്ടിയാണ് കെട്ടിട നിർമ്മാണം. ഒരു വിളിപ്പാടകലെ പ്രവർത്തിക്കുന്ന പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടുകൂടിയാണ് നിർമ്മാണം എന്നും ആക്ഷേപമുണ്ട്. റോഡിൽ നിന്നും 30 അടിയോളം താഴ്ചയിലാണ് തോട് സ്ഥിതി ചെയ്യുന്നത്. കുത്തനെ ചരിവുള്ള സ്ഥലത്ത് കോണ്‍ക്രീറ്റ് തൂണില്‍ കെട്ടിയുയർത്തി വന്‍ വ്യാപാര സമുച്ചയം നിർമ്മിക്കുകയാണ് ലക്ഷ്യം. തോടിന്റെ വീതി കുറച്ച് കെട്ടിയെടുത്തതോടുകൂടി വെള്ളപ്പൊക്ക സാധ്യത വർദ്ധിച്ചിരിക്കുകയാണ്. അനധികൃത നിർമ്മാണം എന്ന് ആരോപണമുയർന്നിട്ടും അധികൃതർ പരിശോധന നടത്താത്തത് ഉടമയ്ക്ക് ഒത്താശ ചെയ്യുന്നതുകൊണ്ടാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ദൂരപരിധി ലംഘിച്ചുള്ള അനധികൃത നിർമ്മാണം പൊളിച്ചു മാറ്റണമെന്ന് ആവശ്യവുമായി പൊതുപ്രവർത്തകൻ അനില്‍ അത്തിക്കയമാണ് തിരുവല്ല ആർ.ഡി.ഒയ്ക്ക് പരാതി നൽകിയത് എന്നാൽ നിർമ്മാണത്തിൽ നിയമലംഘനം നടന്നില്ലന്നാണ് നാറാണംമൂഴി പഞ്ചായത്ത് അധികൃതരുടെ വാദം.