
സൈക്കിൾ കടയിൽ നിന്ന് പണം മോഷ്ടിച്ച കേസിലെ പ്രതിയെ കോയിപ്രം പോലീസ് പിടികൂടി
പത്തനംതിട്ട പുല്ലാട്ട് സൈക്കിൾ കടയിൽ നിന്ന് പണം മോഷ്ടിച്ച കേസിലെ പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. കൊല്ലം കിഴക്കേ കല്ലട കൈലാത്തുമുക്കിൽ ക്ലാച്ചിരത്തിൽ വീട്ടിൽ പറവ ജോൺസൺ എന്ന ജോൺസൺ വർഗീസ് (49) ആണ് അറസ്റ്റിലായത്.
കോയിപ്രം പുല്ലാട് പെരുമേത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ പുല്ലാട് ജംഗ്ഷന് സമീപത്തുള്ള സൈക്കിൾ കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന അൻപതിനായിരം രൂപ ആഗസ്റ്റ് 28ന് പുലർച്ചെ 05.30 മണിയോടെ പ്രതി അപഹരിക്കുകയായിരുന്നു. പണം നഷ്ടമായതായി മനസിലായതിനെത്തുടർന്ന് ഗോപാലകൃഷ്ണൻ നായരുടെ മകൻ അജീഷ് കോയിപ്രം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സി പി ഒ വി ആർ രെജു മൊഴി രേഖപ്പെടുത്തി, എസ് ഐ ആർ രാജീവ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് ഇൻസ്‌പെക്ടർ പി എം ലിബിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കടയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും പ്രതിയ്ക്കായി തെരച്ചിൽ നടത്തി വരവേ ആലപ്പുഴയിൽ നിന്നും 13ന് രാത്രി കസ്റ്റഡിയിൽ എടുത്തു. തുടർന്ന് വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ദേഹപരിശോധനയിൽ പ്രതിയിൽ നിന്നും 6000 രൂപ പോലീസ് കണ്ടെടുത്തു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ എസ് ഐ ആർ രാജീവ്, സി പി ഒ മാരായ അനന്തു, അരവിന്ദ്, രെജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. തിരുവല്ല, കൊല്ലം അഞ്ചാലുംമൂട്, ആലപ്പുഴ മാന്നാർ പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്. പെയിന്റിംഗ് പണി ചെയ്തുവരുന്ന പ്രതി ഇപ്പോൾ തിരുവല്ല പെരിങ്ങരയിലാണ് താമസിച്ചുവരുന്നത്.
.



