
ഭാര്യയെയും മകളെയും വീട്ടിൽ കയറി മുഖത്ത് മുളകുപൊടി ഇട്ടശേഷം ചുറ്റിക കൊണ്ട് ആക്രമിച്ച യുവാവ് പിടിയിലായി
അകൽച്ചയിലും വിരോധത്തിലും കഴിഞ്ഞു വരുന്ന ഭാര്യയെയും 17 കാരിയായ മകളെയും മുഖത്ത് മുളകുപൊടി വിതറിയശേഷം ചുറ്റിക കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ കോന്നി പോലീസ് പിടികൂടി. അരുവാപ്പുലം അണപ്പടി ചെമ്പകത്തുകാലാപ്പടി ചെമ്പിലാക്കൽ വീട്ടിൽ ആർ ബിജുമോൻ (43) ആണ് അറസ്റ്റിലായത്. വെള്ളി ഉച്ചയ്ക്ക് 2 ഓടെയാണ് സംഭവം. ഇയാളിൽ നിന്നും പിണങ്ങിക്കഴിയുന്ന ഭാര്യ പ്രിയക്കും (38) മൂത്തമകൾ ദേവികയ്ക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.ഇരുകൂട്ടരും ഒരുമിച്ചു താമസിച്ചു വന്നിരുന്ന താമസിക്കുന്ന ചെമ്പിലാക്കൽ വീട്ടിൽ വെള്ളിയാഴ്ച ഉച്ചക്ക് എത്തിയ പ്രതി ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. വെപ്രാളത്തോടെ മുഖം കഴുകാൻ തുനിഞ്ഞ പ്രിയയുടെ അരികിലെത്തിയ ഇയാൾ കയിലിരുന്ന ചുറ്റിക കൊണ്ട് ഇടതുകണ്ണിനു മുകളിൽ അടിച്ചുതലയോട്ടി പൊട്ടിച്ചു. തടസം പിടിക്കാനെത്തിയ മകളുടെ തലക്ക് പിന്നിൽ ചുറ്റിക ഉപയോഗിച്ച് അടിച്ചുപരിക്കേൽപ്പിച്ചു.നിലവിളിച്ചുകൊണ്ട് വീടിനു പുറത്തേക്കോടിയ ഇരുവരെയും മുറ്റത്തുകിടന്ന സൈക്കിൾ പമ്പ് കൊണ്ട് തലയ്ക്കും കൈയ്ക്കും അടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്ക് പറ്റിയ പ്രിയയും മകളും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രിയക്ക് നെറ്റിക്കു മുകളിൽ തലയോട്ടിക്ക് പൊട്ടലുണ്ടായി. മകളുടെ തലയുടെ പിന്നിൽ മുറിവും, ഇടതുവശം ചെവിയുടെ മുകളിൽ തലയിലും മുറിവും കൈകളിൽ ചതവും ഉണ്ടായി. എസ് സി പി ഒ ടി സുബിൻ ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. എസ് ഐ പി കെ പ്രഭയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. ദേഹോപദ്രവം ഏൽപ്പിച്ചതിനും, മകളെ സംരക്ഷിക്കാൻ ബാധ്യതയുള്ള പിതാവ് അപ്രകാരം ചെയ്യാതെ പ്രവർത്തിച്ചതിനു ബാലനീതി നിയമ പ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തത്. തെളിവെടുപ്പിൽ ആയുധങ്ങൾ കണ്ടെടുത്തു.പ്രതി സംഭവശേഷം ഒളിവിൽ പോയി, പിന്നീട് നടത്തിയ തെരച്ചിലിൽ കോന്നി ടൗണിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിൽ നിരീക്ഷണത്തിൽ വച്ച പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് 11 ന് രാത്രി 11 ന് അറസ്റ്റ് ചെയ്തു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി, പിന്നീട് കോടതിയിൽ ഹാജരാക്കി



