
മുൻവിരോധത്താൽ വീടുകയറി അതിക്രമം : ഒരുപ്രതി പിടിയിൽ
കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയുടെ കുടുംബവുമായി സഹകരിക്കുന്നതിലെ വിരോധം കാരണം വീട്ടിൽ കയറി അതിക്രമം കാട്ടിയ സംഘത്തിലെ ഒരാളെ തിരുവല്ല പോലീസ് പിടികൂടി. ഇരവിപേരൂർ കിഴക്കൻ ഓതറ തൈക്കാട് അമ്പഴത്താംകുന്നിൽ രതീഷ് (37) ആണ് അറസ്റ്റിലായത്. 22 ന് രാത്രി 9 തിനാണ് സംഭവം. ഈമാസം 13 ന് കിഴക്കൻ ഓതറയിലുണ്ടായ കത്തിക്കുത്തിൽ മനോജ് (48) കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതി ഈസ്റ്റ് ഓതറ തൈക്കാട്ടിൽ വീട്ടിൽ വിക്രമനെന്ന ടി കെ രാജന്റെ കുടുംബവുമായി, നക്രാംപുറത്തുപടി തൈക്കാട് കിഴക്കൻ വീട്ടിൽ രാജനും വീട്ടുകാരും സഹകരിക്കുന്നതിൽ പ്രകോപിതരായി മൂവർ സംഘം ഇയാളുടെ വീട്ടിൽ കമ്പിവടിയും മരക്കമ്പുകളുമായി അതിക്രമിച്ചകയറുകയായിരുന്നു. രാജന്റെ ഭാര്യ കവിതയുടെ മൊഴിപ്രകാരമാണ് തിരുവല്ല പോലീസ് കേസെടുത്തത്. അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘം സിറ്റൗട്ടിൽ കിടന്ന കസേര ചവുട്ടി പൊട്ടിക്കുകയും ചെയ്തു. 500 രൂപയുടെ നഷ്ടം സംഭവിച്ചതായും, പ്രതികൾ രാജനെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും മൊഴിയിൽ പറയുന്നു. കവിതയുടെ മൊഴി എ എസ് ഐ മിത്ര വി മുരളി രേഖപ്പെടുത്തി, എസ് ഐ പി എസ് സനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.13 നുണ്ടായ വഴക്കിനും തുടർന്നുണ്ടായ കത്തിക്കുത്തിൽ മനോജ് മരിക്കാനിടയായ സംഭവത്തിലും തുടക്കമിട്ടത് ഇപ്പോൾ അറസ്റ്റിലായ രതീഷ് ആണെന്ന് വെളിവായിരുന്നു. മാത്രമല്ല, സ്ഥലത്ത് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്നയാളും, ശല്യക്കാരനുമാണെന്നും അന്വേഷണത്തിൽ വ്യക്തമായി. മറ്റ് പ്രതികളെ പിടികൂടാൻ തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.



